തൃശൂർ: ചെടിച്ചട്ടി ഓർഡർ നൽകാൻ 10,000 കൈക്കൂലി വാങ്ങിയ സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ പിടിയിൽ. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ കുട്ടമണി കെ എൻ ആണ് വിജിലൻസിന്റെ പിടിയിലായത്. പതിനായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്.
ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിൽ ചെയർമാൻ കുടുങ്ങി. ചട്ടിയൊന്നിന് മൂന്ന് രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്.
സ്വകാര്യ കളിമൺ പാത്ര നിർമാണ യൂണിറ്റിൽ നിന്നും ചെടിച്ചട്ടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണത്തിന് കൊണ്ടുപോയതായിരുന്നു. വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികൾ വിതരണം ചെയ്യുന്നത്. അതിൻപ്രകാരം 3624 ചെടിച്ചട്ടികൾ ഇറക്കിവെച്ചു. കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആണ് ഈ യൂണിറ്റിന് പണം അനുവദിക്കുന്നത്.
എന്നാൽ ചെയർമാൻ കുട്ടമണി ചെടിച്ചട്ടികൾക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടെങ്കിലും 20000 രൂപ കൊടുക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു. തുടർന്ന് ചെയർമാനെതിരെ വിജിലൻസിന് പരാതി നൽകുകയായിരുന്നു.
എഴുപത്തി മൂന്ന് വയസുകാനായ കുട്ടമണി കെ എൻ. സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറിയായിരുന്നു.
















