ന്യൂദൽഹി : ഭാരതത്തിന്റെ സാംസ്കാരിക ആത്മാവിനും രാഷ്‌ട്രസേവനത്തിന്റെ മഹത്തായ പാരമ്പര്യത്തിനും ഒരു പുതിയ ചരിത്രചുവടുവെപ്പ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഭാരത മാതാവിന്റെ ചിത്രം ആലേഖനം ചെയ്ത സ്മാരക നാണയം പുറത്തിറങ്ങി. ആർ.എസ്.എസ്.യുടെ നൂറാം വാർഷിക മഹായാത്രയെ അനുസ്മരിച്ച് ഇന്ത്യാ സർക്കാർ പുറത്തിറക്കിയ പ്രത്യേക തപാൽ സ്റ്റാമ്പുകളും സ്മാരക നാണയങ്ങളും ഇന്ന് രാഷ്‌ട്രത്തിന് സമർപ്പിക്കപ്പെട്ടു.
100 രൂപയുടെ സ്മാരക നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയിൽ ഭാരതമാതാവിന്റെ മനോഹരമായ ചിത്രവും സിംഹത്തെയും കൊത്തിവച്ചിരിക്കുന്നു. “എല്ലാം രാഷ്‌ട്രത്തിന് സമർപ്പിതം, ഒന്നും എന്റേതല്ല” എന്ന് അർത്ഥം ചെയ്യുന്ന ആർ.എസ്.എസ് മുദ്രാവാക്യം — “രാഷ്‌ട്രേ സ്വാഹ, ഇദം രാഷ്‌ട്രായ, ഇദം ന മമ” — നാണയത്തിൽ പതിപ്പിച്ചിരിക്കുന്നു.
ഇന്ത്യൻ നാണയചരിത്രത്തിൽ ഭാരതമാതാവിന്റെ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നതും, അത് രാഷ്‌ട്രസേവനത്തിന്റെ ശാശ്വത പ്രതീകമായി മാറുന്നതും ശ്രദ്ധേയമാണ്.
അതിനൊപ്പം, 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ആർ.എസ്.എസ്. സ്വയംസേവകരുടെ ചിത്രം ഉൾപ്പെടുത്തിയ പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറങ്ങി. സംഘടനയുടെ ചരിത്രപരമായ സാന്നിധ്യവും രാജ്യനിർമാണത്തിലെ പങ്കും പ്രതിഫലിപ്പിക്കുന്ന അപൂർവ സ്മരണികയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
















