കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു. വേടൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും തെളിവുണ്ട്. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. കേസിൽ വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, ഹൈകോടതി നിർദേശപ്രകാരം പീഡനക്കേസിൽ വേടൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മുൻകൂർ ജാമ്യം ഉള്ളതിനാൽ ജാമ്യത്തിൽ വിട്ടു. 114 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രകാരമാണ് അന്വേഷണസംഘം വേടനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടർ നൽകിയ പരാതിയിൽ സെപ്റ്റംബർ 10നാണ് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചു പോയെന്നും ഇതോടെ മാനസികനില തകരാറിലായെന്നുമാണ് യുവതിയുടെ പരാതി. കാലങ്ങളോളം ചികിത്സ തേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു.
2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്‍ വരെയുള്ള കാലയളവിൽ കോഴിക്കോട്ടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയെന്നുമായിരുന്നു യുവതി പരാതിയിൽ പറഞ്ഞിരുന്നത്. പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ടായിരുന്നു.
അതിനിടെ വേടനെതിരെ കഞ്ചാവ് കേസിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
















