തിരുവനന്തപുരം: മനപ്പൂർവം ക്ലിയറൻസ് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നുവെന്ന ഡിജിപി യോഗേഷ് ഗുപ്തയുടെ പരാതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വരുന്ന 5 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. യോഗേഷ് ഗുപ്തയുടെ ഹർജിയിൽ ഇരുവിഭാഗത്തെയും വിശദമായി കേട്ട ശേഷമാണ് സർക്കാരിനെതിരായ ട്രൈബ്യൂണൽ തീരുമാനം.
10 തവണ ആവശ്യപ്പെട്ടിട്ടും വിജിലൻസ് ക്ലിയറൻസ് നൽകാത്തതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. അടുത്തിടെ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിൽ നിന്നും മാറ്റി റോഡ് സേഫ്റ്റ് കമ്മിഷണറാക്കിയിരുന്നു. കേന്ദ്രത്തിൽ നിയമനത്തിനാവശ്യമായ ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് സർക്കാർ വൈകിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും ട്രൈബ്യൂണൽ നിർദേശിക്കുന്നു.
നേരത്തെ ഹർജി പരിഗണിച്ച വേളയിൽ യോഗേഷ് ഗുപ്തയ്‌ക്കെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട് എന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് സർക്കാർ അനുവാദം ഇല്ലാതെ അന്വേഷണങ്ങൾ നടത്തി എന്നായിരുന്നു കണ്ടെത്തൽ.
അധികാര ദുർവിനിയോഗം നടത്തിയോയെന്നും പരിശോധിക്കുന്നുണ്ടെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ എല്ലാം ട്രൈബ്യൂണൽ തള്ളി. സർക്കാരുമായി ഇടഞ്ഞു നിൽകുന്ന യോഗേഷ് ഗുപ്ത 2022 ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ കേരളത്തിലേക്കെത്തുന്നത്. 3 വർഷത്തിനിടെ 7 സ്ഥലം മാറ്റമാണ് യോഗേഷ് ഗുപ്തക്ക് നൽകിയത്. തുടർന്ന് കേരളത്തിൽ നിന്നും കേന്ദ്ര പദവിയിലേക്ക് മാറാൻ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയെങ്കിലും നൽകിയിരുന്നില്ല.
നിലവിൽ റോഡ് സേഫ്റ്റി കമ്മീഷണറാണ് യോഗേഷ് ഗുപ്ത.











