ഇടുക്കി: തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളൂ. ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് തന്നെ കുറ്റം പറയുന്നത്. 25 വർഷം മുൻപ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്തിട്ടുണ്ട്. ദൈവം കൂടെ നില്‍ക്കുന്നത് കൊണ്ടാണ് തൃശൂരില്‍ നിന്ന് ജയിക്കാനായത്. ശവങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കി, ചെമ്പ് കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞു.
താൻ ജയിച്ചത് ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് നിന്നോ തിരുവനന്തപുരത്ത് നിന്നോ അല്ല.ഒരു സ്വാധീനവും ഇല്ലാത്ത, ഇനിയൊരിക്കലും സ്വാധീനം ഉണ്ടാകില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് ജയിച്ചത്. ഇത് പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ട്’.സുരേഷ് ഗോപി പറഞ്ഞു.
‘എയിംസ് തൃശൂരിന് അർഹതപ്പെട്ടതാണ്.എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ തൃശൂർ വരണം.2015 മുതലുള്ള തന്റെ നിലപാട് ഇതാണ്. എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിന് എന്ന് താൻ പറഞ്ഞിട്ടില്ല. തെളിയിച്ചാൽ ഈ പണി അവസാനിപ്പിക്കും. എയിംസ് തൃശൂരിന് നൽകില്ല എന്ന സംസ്ഥാന സർക്കാരിന്റെ ദുഷ്ടലാക്ക് എന്തിനെന്ന് അറിയില്ല’..സുരേഷ് ഗോപി പറഞ്ഞു.
















