മലപ്പുറം: സംസ്ഥാനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ അമ്പലപ്പടിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമ്പലപ്പടി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സിയാറം (71), ഗ്രീഷ്‌മ (29), റിതേഷ് (ഏഴ്) എന്നിവർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. മൂന്നുപേരും നാല് ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് വണ്ടൂരിലെത്തിയവരാണ്.
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17,18 വാർഡുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പനി സർവേ, ഉറവിട നശീകരണം തുടങ്ങിയവക്കാണ് ആരോഗ്യ പ്രവർത്തകർ മുൻതൂക്കം നൽകുന്നത്. മാത്രമല്ല വീടുകേറി ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്‌ടർ സർവേ, വെക്‌ടർ കളക്ഷൻ, ലാർവ കളക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റ് ജലസ്രോതസുകളും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രാത്രിയിൽ നടന്ന പരിശോധനയിൽ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാർവെകളെയും കണ്ടെത്തി. പരിസരപ്രദേശങ്ങളിൽ പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
















