ചെന്നൈ: കരൂരിലെ റാലിയില്‍ 38 പേര്‍ കൊല്ലപ്പെടാന്‍ കാരണമായ തിക്കും തിരക്കും ഉണ്ടായത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ആരോപിച്ച് നടന്‍ വിജയ്. ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വിജയ് പറഞ്ഞു.
വിജയിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നവര്‍ക്ക് നേരെ കല്ലേറുണ്ടായി. റാലി നടന്ന വേദിയ്‌ക്ക് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ് നടന്നുവെന്നും വിജയ് ആരോപിക്കുന്നു.
അതിനിടെ നടന്‍ വിജയിന്റെ പൊതുയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഞായറാഴ്ച തന്നെ പരിഗണിക്കാനിരിക്കുകയാണ്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ സെന്തില്‍ കണ്ണന്‍ എന്നയാളാണ് ഹൈക്കോടതിയില സമീപിച്ചത്.
തമിഴക വെട്രി കഴകം നേതാവ് വിജയ് പങ്കെടുത്ത കരൂരിലെ റാലിയില്‍ 10,000 പേര്‍ എത്തുമെന്നാണ് കരുതിയതെങ്കിലും രണ്ട് ലക്ഷം പേര്‍ എത്തി.റാലിയുടെ ഭാഗമായുള്ള വേദിയ്‌ക്കും പരിസരത്തിനും ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളിൽ ഡിഎംകെ പക്ഷപാതം കാണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അണ്ണാമൈല
സുരക്ഷാ ക്രമീകരണങ്ങളിൽ ഭരണകക്ഷിയായ ഡിഎംകെ പക്ഷപാതം കാണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ബിജെപി നേതാവ് അണ്ണാമൈല ആരോപിച്ചു. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യോഗത്തിൽ എത്ര പേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ശരിയായി വിലയിരുത്തുക, അതിനനുസരിച്ച് ഒരു വേദി അനുവദിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്നിവ പോലീസിന്റെ ഉത്തരവാദിത്തമാണ് എന്ന് അണ്ണാമലൈ പറഞ്ഞു.ഡിഎംകെ അംഗങ്ങൾ സംഘടിപ്പിക്കുന്ന യോഗങ്ങൾക്ക് സുരക്ഷ ഒരുക്കാൻ ഒരു ജില്ലയിലെ മുഴുവൻ പോലീസിനെയും വിന്യസിക്കുന്ന ഡിഎംകെ സർക്കാർ, പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ അവഗണിക്കുന്നത് പതിവാക്കിയിരിക്കുന്നുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തിയിരുന്നു.
















