ന്യൂദല്‍ഹി : നാവിക സാഗര്‍ പരിക്രമയിലൂടെ പായ് വഞ്ചിയില്‍ കടലില്‍ എട്ട് മാസം കൊണ്ട് 50,000 കിലോമീറ്ററോളം സഞ്ചരിച്ച നാവികസേനാംഗങ്ങളായ കോഴിക്കോട്ടുകാരി ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന,തമിഴ്നാട്ടുകാരി ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ എന്നിവരെ മന്‍ കി ബാത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
നമ്മുടെ രാജ്യത്തിലെ പെണ്‍മക്കള്‍ എല്ലായിടത്തും വെന്നിക്കൊടി പാറിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ധൈര്യവും ദൃഢനിശ്ചയവും എന്താണെന്ന് രണ്ട് പേരും തെളിയിച്ചു. പ്രധാനമന്ത്രിയുമായി ഇരുവരും സംസാരിച്ചു. തന്റെ അച്ഛന്‍ കരസേനയിലായിരുന്നുവെന്നും അമ്മ വീട്ടമ്മയാണെന്നും ദിന്‍ന പറഞ്ഞു.ഭര്‍ത്താവ് നാവികസേന ഉദ്യോഗസ്ഥനും സഹോദരി എന്‍ സി സിയില്‍ ജോലി ചെയ്യുന്നുവെന്നും പ്രധാനമന്ത്രിയോട് പറഞ്ഞു. തമിഴ്‌നാട് – പോണ്ടിച്ചേരി സ്വദേശികളുടെ മകളാണ് താനെന്ന് രൂപ അറയിച്ചു.
2024 ഒക്ടോബര്‍ 2-ന് ഗോവയില്‍ നിന്ന് പുറപ്പെട്ട് 2025 മെയ് 29-ന് തിരിച്ചെത്തിയെന്ന് ഇവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. പര്യവേഷണം പൂര്‍ത്തിയാക്കാന്‍ ഇരുനൂറ്റി മുപ്പത്തിയെട്ട് ദിവസമെടുത്തു.പര്യവേഷണത്തിനായി മൂന്ന് വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തി. നാവിഗേഷന്‍ മുതല്‍ കമ്മ്യൂണിക്കേഷന്‍ എമര്‍ജന്‍സി ഡിവൈസസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം, ഡൈവിംഗ് , ബോട്ടിലെ ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയും കൈകാര്യം ചെയ്യുക എന്നതിന്റ എല്ലാം പരിശീലനം ഭാരത നാവികസേന നല്‍കി.
ഏറ്റവും വിദൂരസ്ഥമായ സ്ഥലമായ പോയിന്റ് നീമോയില്‍ ഭാരത പതാക ഉയര്‍ത്തിയതാണ് അവിസ്മരണീയ സംഭവമെന്ന് ഈ വനിതാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.പായ് വഞ്ചിയില്‍ പോയിന്റ് നീമോയില്‍ എത്തിയ ആദ്യ ഭാരതീയരും ആദ്യ ഏഷ്യക്കാരും ലോകത്തിലെ ആദ്യത്തെ വ്യക്തികളും ഇവര്‍ രണ്ട് പേരുമാണ്.
പര്യവേഷണത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെന്ന് ഇരുവരും പ്രധാനമന്ത്രിയോട് പറഞ്ഞു. മൂന്ന് കൊടുങ്കാറ്റുകള്‍ നേരിട്ടു. മൂന്ന് നില കെട്ടിടത്തേക്കാള്‍ വലിയ തിരമാലകള്‍ വന്നു. യാത്രയില്‍ കടുത്ത ചൂടും അതിശൈത്യവും നേരിട്ടിട്ടുണ്ട്.
എട്ട് മാസത്തിനുള്ളില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, പോര്‍ട്ട് സ്റ്റാന്‍ലി, ദക്ഷിണാഫ്രിക്ക എന്നീ നാല് രാജ്യങ്ങളില്‍ തങ്ങി.ഓരോയിടത്തും 14 ദിവസമായിരുന്നു തങ്ങിയത്.
















