നാഗ് പുർ: ഹിന്ദുസമാജം ഒറ്റക്കെട്ടായി നേടിയെടുക്കേണ്ട ലക്ഷ്യമാണ് ആർഎസ്എസിന്റെ പ്രാർത്ഥന മുന്നോട്ടുവയ്‌ക്കുന്നതെന്ന് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്. സംഘപ്രാർത്ഥന ഒരുമിച്ചുചേർന്നെടുക്കുന്ന ദൃഢനിശ്ചയമാണെന്നും അദ്ദേഹം പറഞ്ഞു.
1939 മുതൽ, സ്വയംസേവകർ ശാഖകളിൽ നിത്യേന പ്രാർത്ഥനയിലൂടെ ദൃഢസങ്കല്പം ഉരുവിടുകയാണ്. ഇത്രയും വർഷത്തെ നൈരന്തര്യത്തിലൂടെ പ്രാർത്ഥനയ്‌ക്ക് ഒരു മന്ത്രത്തിന്റെ ശക്തി ലഭിച്ചു. വാക്കാൽ പറയുന്നതുകൊണ്ട് അത് മനസിലാക്കണമെന്നില്ല, അനുഭൂതിയിലൂടെ അറിയേണ്ടതാണ് ആ മന്ത്രശക്തി, സർസംഘചാലക് പറഞ്ഞു. സംഘപ്രാർത്ഥനയും ഗണഗീതങ്ങളും നവീന സംഗീത മാതൃകകളിലൂടെ അവതരിപ്പിച്ച് വിഖ്യാത സംഗീതജ്ഞൻ ശങ്കർ മഹാദേവൻ തയാറാക്കിയ ഓഡിയോ വിഷ്വൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതവന്ദനവും ശക്തിമാനായ ഈശ്വരനോടുള്ള ഗുണയാചനയുമാണ് പ്രാർത്ഥനയുടെ ആദ്യഭാഗം. എന്തെങ്കിലും ആവശ്യപ്പെടുകയല്ല, ഈ രാഷ്‌ട്രമാതാവിന് വേണ്ടി എല്ലാം സമർപ്പിക്കാനുള്ള കരുത്ത് ഈശ്വരനോട് അഭ്യർത്ഥിക്കുകയാണ് നമ്മൾ ചെയ്യുന്നത്. പ്രാർത്ഥന കേവലം വാക്കുകളുടെ കൂട്ടമല്ല, ഭാരതമാതാവിനോടുള്ള വികാരങ്ങളാണ് അത് പ്രകടിപ്പിക്കുന്നത്. സംഘത്തിൽ ശിശുക്കൾ വരെയുള്ള സ്വയംസേവകരുണ്ട്. പ്രാർത്ഥന അവർക്ക് എങ്ങനെ മനസ്സിലാകും എന്ന് ചിലർ ചോദിക്കുന്നു. വാക്കും അർത്ഥവും മനസിലാകുന്നില്ലെങ്കിലും ആ ഭാവം അവരും ഉൾക്കൊള്ളും. നെഞ്ചിൽ കൈവെച്ച് പ്രാർത്ഥന ചൊല്ലുന്ന ഒരു ശിശുസ്വയംസേവകൻ പോലും കാലിൽ കൊതുകോ ഉറുമ്പോ കടിച്ചാലും ഭാവമാറ്റമില്ലാതെ അത് ചൊല്ലിപ്പൂർത്തിയാക്കുന്നത് അതുകൊണ്ടാണെന്ന് സർസംഘചാലക് പറഞ്ഞു. മാതൃഭൂമിയോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും ഭാവം മനസിലാക്കാൻ പാണ്ഡിത്യത്തിന്റെ ആവശ്യമില്ല. സ്വയംസേവകർ അത് ഹൃദയത്തിൽ സ്വീകരിച്ചവരാണ്. രാഷ്‌ട്രം പരമമായ ഉന്നതിയിലെത്തണമെങ്കിൽ മുഴുവൻ സമൂഹവും പ്രവർത്തിക്കണം. അതിന് സമാജത്തിലുടനീളം ഇതേ ഭാവമുണ്ടാകണം. ദേശീയവികാരം ഉണ്ടായാൽപ്പിന്നെ പ്രാർത്ഥനയിലെ ഓരോ വാക്കും അർത്ഥപൂർണമാകും. ഒരു പ്രൈമറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപകനായിരുന്ന കേശവചന്ദ്ര ചക്രബർത്തി സ്വയംസേവകനായതും ബംഗാളിലെ പ്രാന്തസംഘചാലകായതും ശാഖയിൽ കുട്ടികൾ ചൊല്ലിയ പ്രാർത്ഥനയിൽ ആകൃഷ്ടനായാണ്. രാഷ്‌ട്രസ്നേഹത്തിന്റെ ഈ പ്രവാഹം തുടരണം. വാക്കിനും അർത്ഥത്തിനും ഭാവത്തിനും ഒരുപോലെ യോജിക്കുന്ന സംഗീത സംയോജനം അപൂർവമാണ്. സംഘഗീത് എന്ന പുതിയ സൃഷ്ടി ഉദാത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച സംഗീതജ്ഞർ ഹരീഷ് ഭിമാനി, രാഹുൽ റാനഡെ, ശങ്കർ മഹാദേവൻ എന്നിവരെ സർസംഘചാലക് ആദരിച്ചു. പ്രാർത്ഥനയുടെ ഹിന്ദി, മറാഠി വിവർത്തനങ്ങളുടെ ഒരു ഹ്രസ്വചിത്ര പ്രദർശനം ചടങ്ങിൽ നടന്നു. ലണ്ടനിലെ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ചാണ് പ്രാർത്ഥന ചിത്രീകരിച്ചത്. ശങ്കർ മഹാദേവൻ പ്രാർത്ഥന ആലപിച്ചു, ഹരീഷ് ഭീമാനി ഹിന്ദി വിവർത്തനവും പ്രശസ്ത നടൻ സച്ചിൻ ഖേദേക്കർ മറാഠി വിവർത്തനവും നിർവഹിച്ചു.
















