കൊല്ലം: നരേന്ദ്ര മോദി സർക്കാർ ജിഎസ്ടി പരിഷ്കരിച്ച് നികുതി ഘടനയിൽ കൊണ്ടുവന്ന മാറ്റം രാജ്യത്തെ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്തിയെന്ന് ബിജെപി. നികുതി വരുമാനത്തിൽ കുറവുണ്ടാകുമെങ്കിലും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെട്ടതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഎസ്ടി പരിഷ്കാരമെന്നും ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനാണ് പ്രമേയം അവതരിപ്പിച്ചത്.
വികസിത രാഷ്‌ട്രത്തിന്റെ അടിസ്ഥാനം സാധാരണക്കാരന്റെ ക്ഷേമമാണെന്ന മോദി സർക്കാരിന്റെ കരുതലാണ് നികുതി ഭാരം കുറച്ചതിനു പിന്നിൽ. മത്സ്യം, മാംസം, റൊട്ടി, ചപ്പാത്തി തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾക്കും 36 ജീവൻ രക്ഷാമരുന്നുകൾക്കും വിവിധ ഇൻഷ്വറൻസ് പദ്ധതികൾക്കും നികുതി ഇല്ലാതാക്കി. 54 നിത്യോപയോഗ സാധനങ്ങളുടെ നികുതി 5 ശതമാനമായി കുറക്കുകയും ചെയ്തു.
ദേശീയ അന്തർദേശീയ ഭീഷണികളെ അതിജീവിച്ച് ലോകത്തെ മൂന്നാമത്തെ
സാമ്പത്തികശക്തിയായി ഭാരതത്തെ മാറ്റാനുള്ള മോദി സർക്കാരിന്റെ മൂലമന്ത്രം ആത്മനിർഭർഭാരതം എന്ന കാഴ്ചപ്പാടും അതിലധിഷ്ഠിതമായ വികസന
പദ്ധതികളുമാണ്. അടിസ്ഥാന വികസനം, വ്യവസായം, പ്രതിരോധം, കൃഷി,
മത്സ്യബന്ധനം എന്നീ എല്ലാ മേഖലകളിലും ആത്മനിർഭരതയിലൂന്നിയ വികസന
നയം നടപ്പാക്കിയതോടെ വ്യാവസായിക രംഗത്ത് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങൾ
മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ നിർമ്മിച്ച് റിക്കാർഡ് കയറ്റുമതി ഉണ്ടാക്കുകയും
കാർഷികമേഖലയിൽ സ്വയംപര്യാപ്തമായ ഉത്പ്പാദനം കൈ വരിക്കുകയും ചെ യ്തു. 2014ൽ 600 കോടിയായിരുന്ന പ്ര തിരോധ മേഖലയിലെ കയറ്റുമതി 2024 ൽ 24,000 കോടിയായി.
ലോകരാജ്യങ്ങളിൽ പലതും സാമ്പത്തികമാന്ദ്യം നേ രിടുമ്പോൾ ഭാരതത്തിന്റെ
ദേശീയവളർച്ചാ നിരക്ക് 6.9% ആയി ഉയരുകയാണ്.
68 വർഷത്തെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളീയർ
അനുഭവിക്കുന്ന തൊഴിലില്ലായ്‌മയും, വിലക്കയറ്റവും, വികസനമുരടിപ്പും, സാമ്പത്തിക
കടബാധ്യതയുമെന്ന് പ്രമേയം പറയുന്നു. കടം മേടിച്ച പ്രത്യയശാസ്ത്രത്തിൽ രൂപപ്പെടുത്തി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കേ രളമോഡൽ പാഴ്മോഡലായി മാറിയതോടെ വ്യവസായിക കാർഷിക
സാമൂഹിക മേഖലകൾ തകർന്ന് കേരളം ഉൽപ്പാദനമില്ലാതെ ഉപഭോഗ കമ്പോളമായി മാറി. വൻകിട വ്യവസായശാലകളിൽ ഒന്നു പോലും കേ രളത്തിൽ കൊണ്ടുവരാൻ ഏഴ്
പതിറ്റാണ്ട് ഭരിച്ച ഇടത് വലതുമുന്നണികൾക്കായില്ല. 1960-70 കാലഘട്ടത്തിൽ പതിനെട്ടര ലക്ഷം ടൺ അരി ഉത്പാദിപ്പിച്ചിരുന്ന കേ രളത്തിൽ ഇന്ന് ഉത്പ്പാദിക്കുന്നത് നാല് ലക്ഷം ടൺ മാത്രമാണ്. 9 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.85 ഹെക്ടറിൽ മാത്രമായി ചുരുങ്ങി. പച്ചക്കറിയിൽ 82% അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ കേരളത്തിൽ ഇറക്കുമതിയാണ്. ഇത് ഇതുവരെ ഭരണം നടത്തിവരുടെ വലിയ വീഴ്ചയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
















