ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് യുഎസിന്റെ മധ്യസ്ഥതയില്‍ രാത്രിയില്‍ നടന്ന ചര്‍ച്ചയിലാണെന്ന് 50ാം തവണയും ആവര്‍ത്തിച്ച് ട്രംപ്. ഐക്യരാഷ്‌ട്രസഭയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് 50ാം തവണയും ട്രംപ് ആവര്‍ത്തിച്ചത്. ട്രംപിന്റെ പ്രസ്താവന ഇന്ത്യ അംഗീകരിച്ചിട്ടില്ല. പാകിസ്ഥാന്‍ അപേക്ഷിച്ചതുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ ആക്രമണം നിര്‍ത്തിയതെന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളത്. ഒരു മൂന്നാം ശക്തിയുടെയും ഇടപെടല്‍ ഇല്ലാതെയാണ് യുദ്ധം അവസാനിച്ചതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇന്ത്യ
ഇതിന് പിന്നാലെ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ ആഴ്‌ത്തിക്കൊണ്ടിരിക്കുകയാണ് ട്രംപ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയ്‌ക്കെതിരായ ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയത്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ഇറക്കുമതി തീരുവ 100 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
ഇറാനിലെ ഛാബഹാര്‍ തുറമുഖത്തില്‍ ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്ന ഇളവുകള്‍ യുഎസ് റദ്ദാക്കി. അതേ സമയം പാകിസ്ഥാന് ഈ ഇളവുകള്‍ നിലനിര്‍ത്തുകയും ചെയ്തു. ഇപ്പോഴിതാ ബംഗ്ലാദേശിന്റെ മുഹമ്മദ് യൂനസ്, തുര്‍ക്കിയുടെ എര്‍ദോഗാന്‍, പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി വൈറ്റ് ഹൗസില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ട്രംപ്. ഭീകരവാദവുമായി പല രീതിയില്‍ ബന്ധമുള്ള രാജ്യങ്ങളിലെ നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയത് ആശങ്ക ഉളവാക്കുന്നു.
















