ലഡാക്കിന്റെ സംസ്ഥാന പദവിക്കുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി പുരോഗമിച്ചുകൊണ്ടിരിക്കെ, കേന്ദ്രഭരണ പ്രദേശമായ അവിടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമായി കാണാനാവില്ല. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ ആവശ്യത്തിന് ചെവി കൊടുത്തിരുന്നില്ല. 2019 ല്‍, വിഘടനവാദത്തിനും ഭീകരവാദത്തിനും വളം വയ്‌ക്കുന്ന, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതോടൊപ്പമാണ് ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത്. ഈ തീരുമാനത്തെ ലഡാക്കിലെ ജനങ്ങള്‍ സമ്പൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയുണ്ടായി. ഇതിനെ അനുകൂലിച്ച്, പ്രകൃതിമനോഹരമായ ആ പ്രദേശത്ത് ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തി. അവിടെയാണ് ഇപ്പോള്‍ വലിയ അക്രമങ്ങള്‍ അരങ്ങേറിയതും വിലപ്പെട്ട നാല് ജീവനുകള്‍ പൊലിഞ്ഞതും.
ലഡാക്കിന് സംസ്ഥാന പദവി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ലേ അപക്‌സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നീ സംഘടനകളുമായി നിരവധി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എല്ലാം വിജയകരവുമായിരുന്നു. ഇതിന്റെ ഫലമായി ലഡാക്കിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സംവരണം 84 ശതമാനമാക്കി ഉയര്‍ത്തുകയും, കൗണ്‍സിലുകളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഭോതിയും പൂര്‍വിയും ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കുകയും, സര്‍ക്കാര്‍ ജോലിയില്‍ ആയിരക്കണക്കിന് നിയമനത്തിനുള്ള നടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടയാണ് തികച്ചും അപ്രതീക്ഷിതമായി ചില ശക്തികള്‍ സംഘര്‍ഷം കുത്തിപ്പൊക്കിയത്. തീര്‍ച്ചയായും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ അട്ടിമറിക്കുക എന്ന ദുഷ്ടലാക്ക് ഇതിന് പിന്നിലുണ്ട്.
ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് രണ്ടാഴ്ചയിലേറെയായി നിരാഹാര സമരത്തില്‍ ആയിരുന്നു. ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു സമരം തന്നെ അനാവശ്യമാണ്. അറബ് വസന്തം സൃഷ്ടിക്കാനുള്ള മുല്ലപ്പൂ വിപ്ലവം പോലെയും, നേപ്പാളില്‍ അധികാരം അട്ടിമറിച്ച ജെന്‍ സി കലാപം പോലെയുമുള്ള സമരമാണ് ലഡാക്കില്‍ നടക്കുന്നതെന്ന് സമരപ്പന്തലില്‍ വാങ്ചുക്ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. അക്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നുവെന്ന് ഉറപ്പായതോടെ ഇയാള്‍ നിരാഹാരം നിര്‍ത്തി ആംബുലന്‍സില്‍ മടങ്ങുകയും ചെയ്തു. ആക്രമികള്‍ പോലീസുകാരെ ആക്രമിക്കുകയും, ഒരു പാര്‍ട്ടി ഓഫീസും പോലീസ് ജീപ്പും അഗ്‌നിക്കിരയാക്കുകയും ചെയ്തു. അക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം സ്ഥലത്ത് തമ്പടിച്ചിരുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലെഫ്. ഗവര്‍ണര്‍ കവീന്ദര്‍ ഗുപ്ത തന്നെ പറഞ്ഞു. അക്രമത്തിന് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ പ്രമുഖ പ്രാദേശിക നേതാവാണ്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ അക്രമത്തിനു പിന്നില്‍ വാങ്ചുക്കിന് പങ്കുണ്ടെന്ന കാര്യം ഉറപ്പാണ്. ഇയാള്‍ നടത്തുന്ന എന്‍ജിഒകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തിനു മാത്രമല്ല, രാഷ്‌ട്രീയ അട്ടിമറിക്കും ഈ പണം ഉപയോഗിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. നിയമവിരുദ്ധമായി വിദേശ സംഭാവനകള്‍ സ്വീകരിച്ചതിന് വാങ്ചുക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി വൈദേശിക ശക്തികള്‍ക്ക് വിടുപണി ചെയ്യുന്ന ഇത്തരക്കാരെ കര്‍ക്കശമായി നേരിട്ടേ മതിയാവൂ.
ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലുമൊക്കെ നടന്നതുപൊലെ ഭരണ മാറ്റത്തിന് ഇടയാക്കിയ കലാപങ്ങള്‍ ഭാരതത്തില്‍ അരങ്ങേറാത്തതില്‍ കോണ്‍ഗ്രസും മറ്റു ചില പ്രതിപക്ഷ പാര്‍ട്ടികളും കടുത്ത നിരാശയിലാണ്. ജെന്‍ സി എന്നു വിശേഷിപ്പിക്കപ്പെടുന്ന യുവതലമുറ മോദി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുറച്ചൊന്നുമല്ല അമര്‍ഷം. ഇവരെ കുപ്രചാരണത്തിലൂടെ വഴിതെറ്റിച്ച് ഏതുവിധേനയും അക്രമങ്ങള്‍ സൃഷ്ടിക്കുക, അത് സര്‍ക്കാരിനെതിരായ വികാരമായി ചിത്രീകരിക്കുക. ഇതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നത്. ലഡാക്കിലെ അക്രമത്തിന് പിന്നിലും ഈ അജണ്ട പ്രവര്‍ത്തിച്ചിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ നാവു കൊണ്ടാണ് വാങ്ചുക്ക് ഇപ്പോള്‍ സംസാരിക്കുന്നത്. ഇത്തരം അട്ടിമറി ശ്രമങ്ങളെ അടിച്ചമര്‍ത്തുക തന്നെ വേണം. തന്ത്രപ്രധാന മേഖലയായ ലഡാക്കിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.
















