കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില റെക്കോഡിലേക്ക് അടുക്കുന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപയായാണ് വർധിച്ചത്. പവന്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി ഉയർന്നു. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്‌ക്ക് മുകളിൽ നൽകണം.
18കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയുടെ വർധനവുണ്ടായി. 8700 രൂപയായാണ് വില വർധിച്ചത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈയാഴ്ചയുടെ തുടക്കത്തിൽ സ്വർണവില റെക്കോഡ് നിരക്കായ 3,790.82 ഡോളറിലെത്തിയിരുന്നു. ഈയാഴ്ച 2.5 ശതമാനം വർധനവാണ് ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ ഡിസംബറിലെ നിരക്ക് 3,809 ഡോളറായി ഉയർന്നു.
അതേസമയം, ആഗോളവിപണിയിൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,778.62 ഡോളറായാണ് വില ഉയർന്നത്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്നത്തെ വിപണിവില 144 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 144 ലേക്കെത്തുന്നത്. കഴിഞ്ഞ നാല് ദിവസായി ഇതേ വിലയിൽ തുടരുകയാണ് വെള്ളിയുടെ വില. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന
വീണ്ടും താരിഫ് യുദ്ധവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത് വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കും. മരുന്നുകൾക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനമാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ നിക്ഷേപകർ സ്വർണം ഉൾപ്പടെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ രണ്ട് തവണ മാറ്റമുണ്ടായിരുന്നു. രാവിലെ സ്വർണവില 320 രൂപ ഉയർന്നിരുന്നു. 84,240 രൂപയായാണ് വില ഉയർന്നത്. സെപ്തംബർ 23ാം തീയതിയാണ് സ്വർണവില റെക്കോഡിലെത്തിയത്. 84,840 രൂപയായാണ് വില വർധിച്ചത്.
















