ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതിയുടെ വിധി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തിട്ടുണ്ട് എന്ന പരാതിയുമായി ധര്‍മ്മസ്ഥലയിലെ ജീവനക്കാരന്‍ ആദ്യം സമീപിച്ചത് സുപ്രീംകോടതിയെയാണ്. ദേശീയ തലത്തില്‍ നടന്ന ഒരു ഗൂഢാലോചനയാണ് ധര്‍മ്മസ്ഥല കേസെന്നാണ് കരുതുന്നത്. എന്നാല്‍ ശുചീകരണത്തൊഴിലാളിയുടെ ഈ റിട്ട് പരാതി സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതിയുടെ ഈ വിധി കര്‍ണ്ണാടകയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. സുപ്രീംകോടതി വിധി എത്ര ശരിയായിരുന്നു എന്ന രീതിയിലാണ് ചിലര്‍ ഈ വിധി പ്രചരിപ്പിക്കുന്നത്.
ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് മെയ് അഞ്ചിന് ഈ ധര്‍മ്മസ്ഥല കേസ് ആദ്യം പരിഗണിക്കുന്നത്. 1995 മുതല്‍ 2004 വരെയാണ് ശുചീകരണത്തൊഴിലാളി ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തതായി അവകാശപ്പെട്ടത്. പക്ഷെ സുപ്രീംകോടതി ബെഞ്ച് ഈ കേസ് തള്ളുകയായിരുന്നു. പത്ത് വര്‍ഷം മുന്‍പ് നടത്തിയ കൃത്യത്തിന്റെ പേരില്‍ ഇപ്പോഴാണോ കോടതിയില്‍ വരുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഈ ബെഞ്ച് ശുചീകരണത്തൊഴിലാളിയുടെ പരാതി തള്ളിയത്. സുപ്രീംകോടതി ജഡ്ജിമാര്‍ എത്ര ശരിയായാണ് ഈ കേസ് വിലയിരുത്തിയത് എന്ന് പിന്നീട് തെളിഞ്ഞു.
ഈ പരാതിയില്‍ ഗൂഢാലോചന ഒളിഞ്ഞുകിടക്കുന്നതായി സുപ്രീംകോടതിയ്‌ക്ക് സംശയം തോന്നിയിരുന്നു. പരാതി നല്‍കാനുള്ള കാലതാമസം കാരണം കേസിന്റെ മെറിറ്റില്‍ സംശയം തോന്നിയ സുപ്രീംകോടതി കേസ് തള്ളുകയായിരുന്നു. സുപ്രീംകോടതി കേസ് പരിഗണിക്കുകയാണെങ്കില്‍ അവിടെ കള്ളത്തെളിവായി കൊണ്ടുവന്ന തലയോട്ടി എടുത്തുവീശി ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു ഗൂഢാലോചനക്കാരുടെ ശ്രമം. എങ്കില്‍ ധര്‍മ്മസ്ഥല കേസ് ഒറ്റ ദിവസം കൊണ്ട് തന്നെ കത്തിപ്പടര്‍ന്നേനെ. പക്ഷെ ഈ ഗൂഢാലോചന നടന്നില്ല.
പിന്നീട് ജൂലായ് 11നാണ് ചിന്നയ്യ എന്ന ശുചീകരണത്തൊഴിലാളി കര്‍ണ്ണാടകയിലെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരായി രഹസ്യമൊഴി നല്കിയത്. പക്ഷെ ഇദ്ദേഹം ധര്‍മ്മസ്ഥലയില്‍ കുഴിച്ചിട്ട സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ഒന്നില്‍നിന്നും കണ്ടെടുത്ത തലയോട്ടി എന്ന് പറഞ്ഞ് ഹാജരാക്കിയ തലയൊട്ടി പക്ഷെ പുരുഷന്‍റേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. താന്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് കാട്ടി ചൂണ്ടിക്കാണിച്ച 17 പ്ലോട്ടുകളില്‍ രണ്ടെണ്ണത്തില്‍ നിന്നും മാത്രം ഏതാനും എല്ലിന്‍ കഷണങ്ങള്‍ കിട്ടി. ഇതോടെ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചിന്നയ്യയെ കൊണ്ടു നടന്ന ബെംഗളൂരുവിലെ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ പിന്നീട് ചിന്നയയ്‌ക്ക് വേണ്ടി ഹാജരാവുകകൂടി ചെയ്യാതെ കേസില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
ധര്‍മ്മസ്ഥല കേസില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ പൊളിഞ്ഞു. അനന്യ ഭട്ട് എന്ന എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ അമ്മയായി ചമഞ്ഞ സുജാതാ ഭട്ട്, ധര്‍മ്മസ്ഥലയില്‍ ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കിട്ടുമെന്ന് പറഞ്ഞ് ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ മുന്‍പിലെ പ്ലോട്ട് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞ ലോറി ഉടമ മനാഫ്, ധര്‍മ്മസ്ഥലയുടെ ഗൂഢാലോചനയും നൂറുകണക്കിന് കൊലചെയ്യപ്പെട്ട സ്ത്രീകളുടെ കഥകളും നൂറുകണക്കിന് വീഡിയോകളായി പുറത്തുവിട്ട ദ ന്യൂസ് മിനിറ്റ് എന്ന വെബ് സൈറ്റ്…അങ്ങിനെ പലരുടെയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു.
















