പട്ന: ബിഹാറിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽ പദ്ധതി ആരംഭിക്കുകയും ആദ്യ ഗഡുവായ 10,000 രൂപ വീതം 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. ഈ പദ്ധതി പ്രകാരം മൊത്തം 7,500 കോടി രൂപ നേരിട്ട് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി.
ബിഹാറിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ഒരു ചുവടുവയ്‌പ്പായിട്ടാണ് പ്രധാനമന്ത്രി മോദി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. സ്ത്രീകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുക മാത്രമല്ല, അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം സ്ത്രീകളെ സ്വയംപര്യാപ്തരാക്കുകയും സ്വയം തൊഴിൽ അവസരങ്ങളിലൂടെ അവരുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ബീഹാർ സർക്കാരിന്റെ ഈ അഭിലാഷ പദ്ധതിയുടെ ലക്ഷ്യം. ബീഹാറിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഈ പദ്ധതി ഒരു അനുഗ്രഹമായി മാറിയേക്കാമെന്നാണ് വിലയിരുത്തുന്നത്.
കൂടാതെ സ്ത്രീകൾക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ബിഹാർ സർക്കാർ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുന്ന തരത്തിൽ ബിഹാറിൽ ഒരു പുതിയ സാമ്പത്തിക വിപ്ലവത്തിന് ഈ പദ്ധതി തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. ബിഹാർ സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള ഈ സംയുക്ത ശ്രമം സ്ത്രീകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുമെന്നാണ് ഭരണകർത്താക്കൾ പ്രതീക്ഷിക്കുന്നത്.
എന്നാൽ ചില സ്ത്രീകളെ ഇതിന്റെ യോഗ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു സ്ത്രീയുടെ ഭർത്താവിന്റെ വരുമാനം ആദായനികുതിക്ക് വിധേയമാണെങ്കിൽ അവർക്ക് ഈ പദ്ധതിക്ക് അർഹതയുണ്ടായിരിക്കില്ല. ആദായനികുതി അടയ്‌ക്കുന്ന സ്ത്രീകൾക്കും അർഹതയുണ്ടായില്ല. കൂടാതെ സ്ത്രീയോ ഭർത്താവോ സർക്കാർ ജോലിയിലാണെങ്കിൽ അവർക്ക് ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കില്ല. ഇതിനു പുറമെ സ്ത്രീയോ ഭർത്താവോ കരാർ ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ അവർക്കും ഈ സ്കീമിന് അർഹതയുണ്ടായിരിക്കില്ല.
















