കൊച്ചി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ ഗൂഡാലോചന അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി.
മുഖ്യമന്ത്രി, സ്പീക്കർ, ഉള്‍പ്പടെയുള്ളവരെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താൻ ഗൂഢാലോചന നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തിലൊരു കമ്മീഷനെ വെക്കാന്‍ അധികാരമില്ലെന്നും ഈ കമ്മീഷനെ നിശ്ചയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് അധികാരദുര്‍വിനിയോഗമാണെന്നും ഇഡി കോടതിയില്‍ വാദിച്ചു.
















