തിരുവനന്തപുരം: മലയാള സിനിമയിലെ മഹാനടൻ മധുവിന് 92-ാം വയസ്സ് തികഞ്ഞു. കന്നിയിലെ ചോതി നാളിൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനം പാരമ്പര്യമായിആഘോഷിക്കുന്നത് വിശാഖം നക്ഷത്രത്തില്‍.എങ്കിലും കുടുംബത്തിൽ ഇന്നും ചോതി ദിനമാണ് മുഖ്യമായും ആചരിക്കുന്നത്.
ആയുസ്സ് നീണ്ടപ്പോള്‍ ജ്യോതിഷിയെ കണ്ടു.കന്യാകുമാരിയിലെ ജ്യോതിഷിയുടെ നിർദ്ദേശപ്രകാരം ജന്മനാൾ വിശാഖമാണെന്നും പിന്നീട് വിശാഖത്തിലും ആഘോഷിച്ചുവെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
ഭാര്യയുടെ മരണശേഷം വലിയ ആഘോഷങ്ങൾ ഒഴിവാക്കിയ മധുവിന്റെ 92-ാം പിറന്നാളും ലളിതമായിരുന്നു. അടുപ്പമുള്ളവർ കണ്ണമ്മൂലയിലെ വസതിയായ ശിവസദനത്തിൽ എത്തി ആശംസ അറിയിച്ചു. മകൾ ഉമ, മരുമകൻ കെ.കെ. കൃഷ്ണകുമാർ, ചെറുമകൻ വിശാഖ്, ഭാര്യ വർഷ, കൊച്ചു ത്രിലോക് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സിനിമാ മേഖലയിലെ സഹപ്രവർത്തകരായ നടൻ ജഗദീഷ്, സംവിധായകൻ രാജസേനൻ, രാഷ്‌ട്രീയ പ്രവർത്തകർ ആയ പന്ന്യൻ രവീന്ദ്രൻ, പാലോട് രവി എന്നിവർ നേരിട്ടെത്തി ആശംസിച്ചു. നിരവധി പ്രമുഖർ ഫോൺ മുഖേനയും മംഗളം നേർന്നു.
വീട്ടിലെത്തിയവർക്ക് പിറന്നാൾ മധുരമായി പായസവും ലഡുവും നൽകിയത് ഡ്രൈവർ ഇലങ്കം ശശിധരനായിരുന്നു. ചെറുചിരിയോടെ എല്ലാവരോടും സംസാരിച്ച മധുവിന്റെ വീട്ടിൽ ഉച്ചയ്‌ക്ക് ബന്ധുക്കൾക്കായി സദ്യയും നടന്നു. നക്ഷത്രപ്രകാരമുള്ള പിറന്നാൾ ദിനത്തിൽ പതിവുപോലെ ക്ഷേത്രത്തിൽ അർച്ചനയും വഴിപാടും നടത്തി.
















