തിരുവനന്തപുരം:അച്ഛന്‍ ശ്രീനിവാസന്‍ ചെയ്തതുപോലുള്ള സാമൂഹ്യ രാഷ്‌ട്രീയസിനിമകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘കരം’ എന്ന ത്രില്ലര്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
“ഇനിയുള്ള കാലത്ത് സോഷ്യോ പൊളിറ്റിക്കല്‍ (സാമൂഹ്യ രാഷ്‌ട്രീ വിമര്‍ശനം) സിനിമകള്‍ ചെയ്യാന്‍ പറ്റില്ല. അതേക്കുറിച്ച് ആലോചിക്കുക കൂടി വേണ്ട. നമുക്ക് അത്തരം സിനിമകള്‍ ഇറക്കാന്‍ പറ്റില്ല. വെട്രിമാരന്‍ തന്റെ സിനിമാ നിര്‍മ്മാണക്കമ്പനി പൂട്ടി. അനുരാഗ് കശ്യപിന് ഹിന്ദിയില്‍ അയാള്‍ വിചാരിക്കുന്ന സിനിമകള്‍ ചെയ്യാന്‍ കഴിയുന്നില്ല. എവിടെയും തൊടാത്ത സിനിമകളേ പറ്റൂ. “- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനിവാസന്‍ ചെയ്ത മിക്ക സിനിമകളും കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ വിമര്‍ശനം പറയുന്ന സിനിമകളാണ്. അതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുള്ളത്. സന്ദേശം എന്ന സിനിമ അതിന് ഉദാഹരണമാണ്. വരവേല്‍പ്പ്, വെള്ളാനകളുടെ നാട് എന്നിവ കടുത്ത സാമൂഹ്യ വിമര്‍ശനങ്ങളാണ്. നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സമൂഹത്തിലെ പുഴുക്കുത്തുകളും മാലിന്യങ്ങളും തുറന്നുകാണിക്കുന്ന സിനിമകള്‍. കമ്മ്യൂണിസത്തിന്റെ അപചയം, കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനിസം എന്നിവയെ അദ്ദേഹം തൊലിപൊളിച്ചുകാട്ടി.
ശ്രീനിവാസന്റെ. ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. ശ്രീനിവാസൻ സംവിധാനം അത്തരം രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ. .
















