എമ്പുരാൻ വിവാദങ്ങളുടെ പേരിൽ മകൻ പൃഥ്വിരാജിനെ ഇപ്പോഴും വിമർശിക്കുന്നവർക്കെതിരെ അമ്മയായ നടി മല്ലിക സുകുമാരൻ. വിവാദങ്ങൾക്ക് പിന്നിൽ ആരോ ഉണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. സെെന സൗത്ത് പ്ലസുമായുള്ശ അഭിമുഖത്തിലാണ് പരാമർശം. മോനെ ആവശ്യമില്ലാതെ തെറ്റിദ്ധരിച്ചതിന് പിന്നിൽ ആരോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പാണ്. അങ്ങനെയൊരു വീട്ടുകാരല്ല ഞങ്ങളെന്ന് കൂലിയെഴുത്തുകാർ അല്ലാത്തവർക്ക് അറിയാം. പൃഥ്വിരാജിനെ നുണ പറയാനൊന്നും കിട്ടില്ല.
എന്തറിഞ്ഞിട്ടാണ് അവനെ കുറ്റപ്പെടുത്തുന്നത്. ഈയടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ മോഹൻലാലിനെ ചതിച്ചു എന്ന പോസ്റ്റ് കണ്ടു. മോഹൻലാൽ ഞങ്ങൾ ചതിക്കുമെന്ന് പറയില്ല. ഞാനെഴുതി വെച്ച് തരാം. രാജു പ്രതികരിക്കാറില്ല. പറയുന്നത് സത്യമാണെന്ന് ഇന്നല്ലെങ്കിൽ നാളെ ബോധ്യപ്പെടുമെന്ന് അവനറിയാം. പിന്നെയും ഞാനാണ് സങ്കടം വരുമ്പോൾ അമ്മയെന്ന നിലയിൽ എന്തെങ്കിലും പറയുന്നത്. ആവശ്യമുള്ളപ്പോൾ മാത്രം പ്രതികരിക്കുകയെന്ന രീതി നല്ലതാണ്.
പക്ഷെ പെണ്ണുങ്ങൾക്ക് അത്രയങ്ങ് പിടിച്ച് നിൽക്കാൻ പറ്റില്ല. പ്രത്യേകിച്ച് എന്റെ രണ്ട് കുഞ്ഞുങ്ങളെ ഞാനങ്ങനെ വളർത്തിയതാണ്. അവർ പത്തിലും പന്ത്രണ്ടിലും പഠിക്കുമ്പോഴാണ് സുകുവേട്ടന്റെ മരണം. അവിടെ നിന്നും അവരെ എന്റെ ചിറകിനുള്ളിൽ ഒതുക്കി നിർത്തി വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കൊണ്ട് വന്നത് ആലോചിക്കുമ്പോൾ എന്തിനാണെന്റെ മകനെ ഇങ്ങനെ പറയുന്നതെന്ന് തോന്നും.
ഒറ്റയ്‌ക്ക് ഞാൻ പൊരുതി കൊണ്ട് വന്നതല്ലേ മക്കളെ. ഒരമ്മയെന്ന സ്നേഹത്തിൽ നിന്നാണ് ഞാൻ പ്രതികരിക്കുന്നത്. എത്രയോ ട്രോളുകൾ വരാറുണ്ട്. പലതും കണ്ട് ഞാൻ ചിരിക്കാറുണ്ട്. എന്നെ പറ്റി തന്നെ ട്രോളുണ്ട്. ചില ട്രോളുകളിൽ ഭാഷ മഹാമോശം ആണെങ്കിലും പ്രൊഫെെലിൽ കുഞ്ഞ് ചിരിക്കുന്നതും ഗുരുവായൂരപ്പനുമൊക്കെയായിരിക്കും. എന്നിട്ട് പറയുന്നത് തെറികളാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. നേരത്തെയും ശക്തമായ വിഷയത്തിൽ മല്ലിക സുകുമാരൻ പ്രതികരിച്ചതാണ്.
എമ്പുരാൻ എന്ന സിനിമയ്‌ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്‌മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്.എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. എടുക്കുന്ന ഘട്ടത്തിൽ സീനുകൾ തിരുത്തണമെങ്കിൽ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനാണ്. പിന്നെ എല്ലാം കഴിഞ്ഞു സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകും?
മാസങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ മകനെ വിളിക്കുമ്പോൾ അവൻ ഗുജറാത്തിൽ ഷൂട്ടിങ്ങിൽ ആയിരുന്നു..”ഞാൻ തിരക്കിൽ ആണ് അമ്മേ… ലാലേട്ടൻ വന്നിട്ടുണ്ട്.ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചർച്ച ചെയ്യണം” എന്നാണ് അവൻ പറഞ്ഞത്.ഇവർ രണ്ടു പേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാൻ എന്ന സിനിമയിൽ ഇല്ല എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.മോഹൻലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ല.തങ്ങൾ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവർ രണ്ടു പേരും പറയുകയും ഇല്ല.
പിന്നെ എന്തിനാണ് ഇവരുടെ കൂടെ നിൽക്കുന്നവർ എന്ന് അവകാശപ്പെടുന്ന ചിലർ, തെറ്റിദ്ധാരണ പരത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. മോഹൻലാലിനെയും ആന്റണിയെയും സുഖിപ്പിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന് അവർ കരുതുന്നുണ്ടാകും. അവർ നേട്ടം ഉണ്ടാക്കിക്കൊള്ളട്ടെ.മോഹൻലാൽ അറിയാതെ സ്ക്രിപ്റ്റിൽ പലതും എഴുതി ചേർത്തു എന്നും മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുമുള്ള കള്ള പ്രചരണങ്ങൾ ആണ് ഇവർ നടത്തുന്നത്.പ്രിവ്യൂ ഇല്ലാതിരുന്നത് കൊണ്ട് തന്നെ തിരക്ക് ഒഴിവാക്കാറുള്ള ഞാനും എന്റെ മരുമക്കളും കൊച്ചുമക്കളും സിനിമ കണ്ടത് റിലീസ് ദിവസം ആയിരുന്നു. പിന്നെ എന്തിനാണ് നടക്കാത്ത പ്രിവ്യൂ മോഹൻലാൽ കണ്ടില്ലെന്നു നുണ പ്രചരിപ്പിക്കുന്നത്? എന്ന് നേരത്തെ മല്ലിക സുകുമാരൻ ചോദിച്ചിരുന്നു.
















