തിരുവനന്തപുരം: സിപിഎം കൗണ്‍സിലറുടെ അഴിമതി മറയ്‌ക്കാൻ തിരുമല അനിലിനെ പോലീസ് ബലിയാടാക്കിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പോലീസിന്റെ സമ്മര്‍ദം മൂലമാണ് അനില്‍ ജീവനൊടുക്കിയത്. കരുവന്നൂരില്‍ കോടികള്‍ മുക്കിയ സിപിഎമ്മുകാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന പോലീസാണ് അനിലിനെ ഫോണ്‍വിളിച്ച് വിരട്ടിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
അനിലിന്റെ മരണത്തിലെ സിപിഎം – പോലീസ് ഗൂഢാലോചന പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ തമ്പാനൂർ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. വായ്‌പ നൽകിയ ആളുകളോടുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ് പരാമർശം. അത് ബിജെപി നേതാക്കളെക്കുറിച്ചാണ് എന്നത് എകെജി സെന്ററിൽ നിന്നുള്ള ക്യാപ്സൂളാണ്.
വായ്‌പ കൊടുത്തവര്‍ പലതവണ ആവശ്യപ്പെട്ടിട്ടും തിരിച്ചടക്കാതെ വന്നതോടെയാണ് പ്രതിസന്ധിയായത്. അതിന്റെ ഉത്തരവാദിത്തം അനിലിന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണ് പോലീസ് ശ്രമിച്ചത് എന്ന് മുരളീധരന്‍ ആരോപിച്ചു.
തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയന്‍, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.സുധീർ, കെ.സോമൻ, സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് എന്നിവർ പങ്കെടുത്തു.
















