ന്യൂദൽഹി: വിറച്ചുപോയെന്ന് സ്വയം വെളിപ്പെടുത്തിയ പാകിസ്ഥാൻ ഭരണകൂടത്തിന്റെയും താവളം മാറ്റി തടിരക്ഷിക്കാൻ ശ്രമിക്കുന്ന പാക് ഭീകര സംഘടനകളുടെയും സ്ഥിതി പഠിച്ച ഭാരതത്തിന്റെ പുതിയ നീക്കങ്ങളും നിലപാടുകളും ചർച്ചയാകുന്നു. പ്രതിരോധമന്ത്രി പരസ്യമായി പറഞ്ഞ നിലപാടുകൾ ഏറെ പ്രാധന്യമുള്ളതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ സാധ്യതയെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടത് ചർച്ചയാകുന്നു. വിവിധ തരത്തിലും തലത്തിലുമുള്ള വിശകലനങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായങ്ങൾ പ്രതിരോധമന്ത്രിയും ആവർത്തിക്കുകയായിരുന്നു. ഭീകരപ്രവർത്തനത്തിനെതിരായ സൈനിക നടപടി ‘വീണ്ടും ആരംഭിക്കാൻ’ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അത് എപ്പോൾ, എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വിശദീകരിച്ചില്ല. ‘എല്ലാം അവരുടെ (പാകിസ്ഥാന്റെ) പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. അവർ നമുക്കെതിരായി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അവർക്ക് മറുപടി ലഭിക്കും,’ മൊറോക്കോയിലെ ഭാരതീയ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വിശദീകരണം. ‘ഇത് ഒരു താൽക്കാലിക വിരാമം മാത്രമാണെന്ന് പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തത്… ഇത് വീണ്ടും ആരംഭിക്കാൻ കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 7 ന് നടന്ന പഹൽഗാം ആക്രമണത്തിന് ശേഷമുള്ള ഓപ്പറേഷനെക്കുറിച്ച് സംസാരിക്കവെ സിംഗ് പറഞ്ഞു, ‘ഏപ്രിൽ 23 ന്, സിഡിഎസുമായും മൂന്ന് സൈനിക മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ഞാൻ നടത്തിയ കൂടിക്കാഴ്ചയിൽ ആദ്യം ചോദിച്ചത്, സർക്കാർ ഒരു ഓപ്പറേഷന് തീരുമാനിച്ചാൽ സൈന്യം സജ്ജമാണോ എന്നാണ്. അവർ ഒരു നിമിഷം പോലും എടുക്കാതെ പൂർണ്ണമായും തയ്യാറാണെന്ന് മറുപടി നൽകി. എങ്കിൽ നിങ്ങൾക്ക് ആഹ്ലാദിക്കാം,’ എന്ന് പറഞ്ഞ് ഞങ്ങൾ പിന്നീട് പ്രധാനമന്ത്രി മോദിയെ സമീപിച്ചു, അദ്ദേഹം ഞങ്ങളോട് മുന്നോട്ട് പോകാൻ പറഞ്ഞു.
അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടു. അതിർത്തിയിലല്ല, അവരുടെ ഭൂമിക്കുള്ളിലെ 100 കിലോമീറ്റർ അകലെയുള്ള ഭീകര കേന്ദ്രങ്ങൾ നമ്മൾ നശിപ്പിച്ചു. മസൂദ് അസറിന്റെ കുടുംബത്തെ ഭാരതം തകർത്തുകളഞ്ഞുവെന്ന് ജെയ്ഷെ മുഹമ്മദിന്റെ ഒരു മൂത്ത ഭീകരനാണ് പറഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാക് അധിനിവേശ കശ്മീർ നമ്മുടേതായിരിക്കും’ എന്ന് സിംഗ് പറഞ്ഞു, ‘അധിനിവേശ കശ്മീരിൽ ഭാരതത്തിനൊപ്പം ചേരണമെന്ന ആവശ്യങ്ങൾ ഉയർന്നു തുടങ്ങിയിരിക്കുന്നു, നിങ്ങൾ ആ മുദ്രാവാക്യങ്ങൾ കേട്ടിട്ടുണ്ടാകും.”5 വർഷം മുമ്പ് കാശ്മീർ താഴ്വരയിൽ നടന്ന ഒരു പരിപാടിയിൽ ഞാൻ ഭാരത സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു, നമുക്ക് പിഒകെ ആക്രമിച്ച് പിടിച്ചെടുക്കേണ്ടതില്ലെന്നും അത് എന്തായാലും നമ്മുടേതാണെന്നും പിഒകെ തന്നെ ‘മേം ഭി ഭാരത് ഹൂം’ എന്ന് പറയും എന്ന് ഞാൻ പറഞ്ഞിരുന്നു. ആ ദിവസം വരും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
















