ന്യൂദല്‍ഹി : ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം തിങ്കളാള്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം.
ജി എസ് ടി നിരക്ക് കുറച്ചതോടെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും മുതല്‍ കാറുകള്‍ക്കു വരെ വില കുറയും. നൂറോളം ഉല്‍പ്പന്നങ്ങളുടെ വില മില്‍മ കുറച്ചപ്പോള്‍ 700ഓളം ഉല്‍പന്ന പാക്കുകളുടെ വിലയാണ് അമുല്‍ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു. 5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉണ്ടായിരുന്നത്. ഇന്നുമുതല്‍ മുതല്‍ 5% (മെറിറ്റ്), 18% (സ്റ്റാന്‍ഡേര്‍ഡ്) സ്ലാബുകള്‍ മാത്രം. ആഡംബര ഉല്‍പന്ന/സേവനങ്ങള്‍ക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉല്‍പന്നങ്ങള്‍ക്കുമായി (സിന്‍) 40% എന്ന പ്രത്യേക സ്ലാബുമുണ്ട്.
ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ജനങ്ങളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളര്‍ച്ച ശക്തമാക്കുക എന്നിവ ലക്ഷ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം. രാജ്യത്തെ മധ്യ വര്‍ഗത്തിനും സാധാരണക്കാരുടെയും ജീവിതത്തില്‍ നികുതി നിരക്കുകള്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങൾ, മരുന്നുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് 5% എന്ന കുറഞ്ഞ നിരക്കിൽ നികുതി തുടരും, ഇത് കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നുണ്ട്. കൂടാതെ 12% നികുതി നിരക്ക് നീക്കം ചെയ്തത് പല ഇടത്തരം ഉൽപ്പന്നങ്ങളെയും വിലകുറഞ്ഞതാക്കി, ഇത് ഇടത്തരം കുടുംബങ്ങൾക്ക് നേരിട്ട് ആശ്വാസം നൽകുന്നു. സർക്കാർ നടപ്പിലാക്കിയ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ നികുതി ഭാരം ഗണ്യമായി കുറയ്‌ക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് രാജ്യത്തെ പൗരന്മാർക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
















