ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 22-ന് അരുണാചൽ പ്രദേശും ത്രിപുരയും സന്ദർശിക്കും. ഇറ്റനഗറിൽ 5,100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്യും. തുടർന്ന് ത്രിപുര സന്ദർശിച്ച് മാതാ ത്രിപുര സുന്ദരി ക്ഷേത്ര സമുച്ചയത്തിലെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഉദ്‌ഘാടനം നിർവഹിക്കും.
അരുണാചൽ പ്രദേശിൽ പ്രധാനമന്ത്രി
സംസ്ഥാനത്തിന്റെ വൻ ജലവൈദ്യുത ശേഷി പ്രയോജനപ്പെടുത്തി സ്ഥിരതയുള്ള ഊർജ്ജോൽപാദനം ലക്ഷ്യമാക്കി 3,700 കോടി രൂപ ചെലവിൽ രണ്ട് വലിയ ജലവൈദ്യുത പദ്ധതികൾക്ക് പ്രധാനമന്ത്രി ഇറ്റനഗറിൽ തറക്കല്ലിടും. സിയോം ഉപതടാക മേഖലയിൽ വികസിപ്പിക്കുന്ന ഹിയോ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് (240 മെഗാവാട്ട്)യും ടാറ്റോ-1 ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് (186 മെഗാവാട്ട്)യും സംസ്ഥാനത്തിന് വലിയ നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ടവാങിൽ 9,820 അടി ഉയരത്തിലുള്ള ഏറ്റവും ആധുനികമായ കോൺവെൻഷൻ സെന്ററിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ–അന്താരാഷ്‌ട്ര സമ്മേളനങ്ങൾ, സാംസ്കാരിക മേളകൾ, പ്രദർശനങ്ങൾ എന്നിവയ്‌ക്ക് വേദിയാകുന്ന ഈ കേന്ദ്രം 1,500 പ്രതിനിധികൾക്ക് ഒരേസമയം ഇരിക്കാൻ കഴിയുന്ന സൗകര്യത്തോടെ സംസ്ഥാനത്തിന്റെ ടൂറിസവും സാംസ്കാരിക സാധ്യതകളും ഉയർത്തിപിടിക്കുമെന്ന് സർക്കാർ അറിയിച്ചു.
കണക്റ്റിവിറ്റി, ആരോഗ്യരംഗം, അഗ്നിരക്ഷ, തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കുള്ള ഹോസ്റ്റലുകൾ തുടങ്ങി വിവിധ മേഖലകളിലായി 1,290 കോടി രൂപയുടെ മറ്റ് വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾക്കു വേഗതകൂട്ടാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതികൾ സഹായിക്കും. ജിഎസ്ടി നിരക്കിൽ വന്ന മാറ്റങ്ങൾ പ്രദേശത്തെ വ്യവസായ-വാണിജ്യ മേഖലയിൽ സൃഷ്ടിച്ച സ്വാധീനം സംബന്ധിച്ച് പ്രാദേശിക വ്യാപാരികളും വ്യവസായികളും നികുതിദായകരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
ത്രിപുരയിലെ സന്ദർശനം
രാജ്യത്തിന്റെ ആത്മീയ–സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും വിനോദസഞ്ചാര സാധ്യതകൾ ഉയർത്താനും ലക്ഷ്യമിട്ട് ത്രിപുരയിലെ മാതാ ത്രിപുര സുന്ദരി ക്ഷേത്ര സമുച്ചയത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഉഡുപ്പൂർ പട്ടണത്തിലെ (ഗോമതി ജില്ല) 51 ശക്തിപീഠങ്ങളിൽ ഒന്നായ മാതാബാരിയിലെ ഈ ക്ഷേത്ര സമുച്ചയം ‘പ്രസാദ്’ പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുന്നു.
മുകളിൽ നിന്ന് നോക്കുമ്പോൾ ആമയുടെ രൂപത്തിലുള്ളതായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി ക്ഷേത്ര പരിസരത്തിന്റെ നവീകരണം, പുതിയ വഴികൾ, പ്രവേശന കവാടങ്ങളുടെ പുതുക്കൽ, ചുറ്റുമതിലുകൾ, ഡ്രെയിനേജ് സംവിധാനം, മൂന്ന് നിലകളുള്ള പുതിയ സമുച്ചയം (സ്റ്റാളുകൾ, ധ്യാന ഹാൾ, അതിഥി മുറികൾ, ഓഫീസ് മുറികൾ എന്നിവ ഉൾപ്പെടെ) എന്നിവ അടങ്ങുന്നതാണ്. വിനോദസഞ്ചാര വളർച്ചക്കും തൊഴിൽ–ബിസിനസ് അവസരങ്ങൾക്കും, സമഗ്രമായ സാമൂഹ്യ–സാമ്പത്തിക വികസനത്തിനും ഇതിലൂടെ വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
















