ന്യൂദല്‍ഹി: ധര്‍മ്മസ്ഥലയില്‍ ഹിന്ദുഭീകരതയെന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഒരു യുവ സിപിഐ എംപി ശ്രമിച്ചുവെന്ന് കര്‍ണ്ണാടകയിലെ മാധ്യമങ്ങള്‍ ആരോപിച്ചത് പി. സന്തോഷ് കുമാറിനെക്കുറിച്ചാണെന്ന് പറയുന്നു. പക്ഷെ ഇപ്പോള്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്താന്‍ പോകുന്നതിന് കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമായതിനാലാണെന്ന് സിപിഐ വിലയിരുത്തുന്നു. ഹിന്ദുത്വത്തെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതാണോ ഈ മാതൃകാ പ്രവര്‍ത്തനം എന്നാണ് ഹിന്ദുസംസ്കാരത്തെ സ്നേഹിക്കുന്നവര്‍ ഉയര്‍ത്തുന്ന ചോദ്യം.
ധര്‍മ്മസ്ഥലയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന് കേരളത്തിലെ ഈ യുവ സിപിഐ എംപിയില്‍ നിന്നും സഹായം ലഭിച്ചോ എന്ന സംശയം കര്‍ണ്ണാടകത്തിലെ ബിജെപി-വിഎച്ച് പി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുകയാണ്. എന്നാല്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സിപിഐയുടെ പി. സന്തോഷ് കുമാര്‍ എംപി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും കര്‍ണ്ണാടകത്തിലെ നിരവധി മാധ്യമങ്ങള്‍ ആഞ്ഞടിക്കുകയാണ്.
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊല, കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവു ചെയ്യല്‍ തുടങ്ങിയ ആരോപണങ്ങള്‍ എന്‍ഐഎക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പി. സന്തോഷ് കുമാര‍് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യം സന്തോഷ് കുമാര്‍ നിഷേധിക്കുന്നില്ല.കേരളത്തിലെ ഈ സിപിഐ എംപിയുടെ അടുത്തേക്ക് തലയോട്ടിയുമായി ശുചീകരണത്തൊഴിലാളി പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതും സന്തോഷ് കുമാറിന് നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. അതിനര്‍ത്ഥം ധര്‍മ്മസ്ഥല എന്ന ഹിന്ദുക്ഷേത്രത്തെ ഇല്ലാത്ത കഥകള്‍ പറഞ്ഞ് നശിപ്പിക്കാന്‍ ശ്രമിച്ച മാവോയിസ്റ്റ് മാധ്യമശൃംഖല, മതപരിവര്‍ത്തന ലോബി, സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരുടെ സംഘം എന്നീ ശൃംഖലയുമായി സന്തോഷ്കുമാറിനും ബന്ധമുണ്ടെന്ന് തന്നെയാണ്.
















