കണ്ടതും കേട്ടതും:
പലർക്കും തുറന്നു പറയാൻ പേടിയാണ്, പാർട്ടിയിൽ ‘തല’കാണില്ല. വാലറ്റമായ അണികൾ പറഞ്ഞിട്ട് കാര്യവുമില്ല; ആരുകേൾക്കാൻ? പക്ഷേ പരസ്യമായല്ലെങ്കിലും അവർ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ആ രാഹുലും ശരിയല്ല, ഈ രാഹുലും ശരിയല്ല, പിന്നെയോ?
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനായിരുന്നു. ഇപ്പോൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ്. പക്ഷേ നേതാവിന് പക്വത പോരാ, പ്രായം കൊണ്ടല്ല, പ്രായത്തിനൊത്ത പക്വയില്ല എന്നാണ് നിരീക്ഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പുറത്തുനിൽക്കുമ്പോൾ ഇപ്പുറത്തുള്ള രാഹുൽ ഗാന്ധി കുറച്ചുകൂടി മാന്യതയും മര്യാദയും കാണിക്കണ്ടേ എന്നുവരെ കോൺഗ്രസ് അണികൾ പോലും ചോദിക്കാൻ തുടങ്ങി.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരേ, രാഹുൽ ആരോപണങ്ങൾ ഉന്നയിച്ച് അടുത്ത നിമിഷംതന്നെ അതത് സ്ഥാപനങ്ങൾ നൽകുന്ന വിശദീകരണങ്ങളിലൂടെ നിഷേധിക്കുന്നു. എന്നാൽ പിന്നെയും രാഹുൽ അതൊക്കെത്തന്നെ പറയുന്നു. തെരഞ്ഞെടുപ്പുകമ്മീഷനെതിരേ രാഹുൽ നടത്തുന്ന ആക്ഷേപങ്ങളും ആരോപണങ്ങളും അതിരുകടക്കുന്നുവെന്നാണ് സധാരണക്കാർ പോലും ചൂണ്ടിക്കാണിക്കുന്നത്.
ആദ്യം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചായിരുന്നു. പിന്നീട് പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നുവെന്നായിരുന്നു. ഇപ്പോൾ തുടർച്ചയായി വോട്ടർപട്ടികയെക്കുറിച്ചാണ് ആക്ഷേപം.
എന്നാൽ, രാഹുലിന്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പുകമ്മീഷൻ യുക്തിഭദ്രമായി തള്ളിക്കളയുമ്പോൾ പുതിയ മറ്റൊന്ന് പറയുന്നു, ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്നാണ് അണികൾ പറയുന്നത്.
തെരഞ്ഞെടുപ്പുകമ്മീഷന്റെ വെബ്‌സൈറ്റിലൂടെ പുലർച്ചെ വോട്ടു മാറ്റാനുള്ള അപേക്ഷ കൊടുത്തത് അപരാധമായി പറയുന്ന രാഹുലിന് ഇന്റർനെറ്റ് സംവിധാനം വിനിയോഗിക്കാൻ ഓഫീസ് തുറന്നിരിക്കേണ്ട എന്നത് അറിയില്ലേ എന്നുവരെ സാധാരണക്കാർ വിമർശനം പറയുന്നു.
അതിനിടെ രാഹുൽ ഗാന്ധിയും സോണിയയും പ്രിയങ്കയും കേരളത്തിൽ ഉണ്ടായിട്ടും ലൈംഗികാപവാദക്കേസിൽ ആരോപിതനായ രാഹുൽ മാങ്കൂട്ടത്തിന് രാഹുൽ ഗാന്ധിയേക്കാൾ വാർത്താ പ്രാധാന്യം കിട്ടിയതിൽ പാർട്ടി അണികൾ അസ്വസ്ഥരാണ്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. എംഎൽഎയും. എന്നാൽ കേരള രാഹുലിന്റെ വഴിയും രീതിയും ഇപ്പോൾ രാഹുലിനെ രക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ മുന്നിട്ടിറങ്ങിയിരിക്കുന്നതുമെല്ലാം പാർട്ടിക്കെതിരേ ജനവികാരം ശക്തിപ്പെടുത്തിയിരിക്കുന്നുവെന്നാണ് നിരീക്ഷണങ്ങൾ. രാഹുൽ നിയമസഭയിൽ വന്നാൽ തടയുമെന്ന് പറഞ്ഞ സിപിഎമ്മും പോഷക സംഘടനകളും നിലപാട് മാറ്റി. രാഹുലിനെ പാലക്കാട്ട് കാൽകുത്തിയാൽ തടയുമെന്ന് പറഞ്ഞ സിപിഎം ഇപ്പോൾ നിലപാട് മാറ്റി. ഇതെല്ലാം കോൺഗ്രസ് പാർട്ടി പിണറായി സർക്കാരിനും സിപിഎമ്മിനും അടിമയായി എന്നാണ് വ്യക്തമാക്കുന്നതെന്ന് ചില വിമർശനങ്ങൾ ഉയരുന്നുണ്ട്.
രണ്ട് രാഹുലന്മാരും പാർട്ടി അണികളെ സംബന്ധിച്ച് ബാധ്യതയായി എന്നാണ് പല പ്രവർത്തകരുടെയും അനുഭാവികളുടെയും നിലപാട്.
പച്ചകുത്ത്:
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ വന്നാൽ തടയില്ല എന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. തടയുമെന്ന് ഗോവിന്ദൻ പറഞ്ഞിരുന്നോ? ഇല്ലെങ്കിൽപിന്നെ എന്തിന് ഈ വിശദീകരണമെന്ന് സിപിഎം പ്രവർത്തകർക്കും അനുഭാവികൾക്കും സംശയം.
















