പെഷവാർ : പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഏതാനും മണിക്കൂറുകളുടെ ഇടവേളയിൽ നടന്ന രണ്ട് കാർ ബോംബ് സ്ഫോടനങ്ങളിൽ കുറഞ്ഞത് 8 പേർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സ്ഫോടനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുർബത്ത് ജില്ലയിലാണ് ആദ്യത്തെ സ്ഫോടനം നടന്നതെന്ന് പോലീസ് ഓഫീസർ ഇലാഹി ബക്ഷ് പറഞ്ഞു. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മണിക്കൂറുകൾക്ക് ശേഷം അഫ്ഗാൻ അതിർത്തിക്കടുത്തുള്ള തെക്കുപടിഞ്ഞാറൻ നഗരമായ ചാമാനിൽ മറ്റൊരു കാർ ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെട്ടുവെന്ന് സർക്കാർ അഡ്മിനിസ്ട്രേറ്റർ ഇംതിയാസ് അലി പറഞ്ഞു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രവിശ്യയിലെ സുരക്ഷാ സേനയെയും സാധാരണക്കാരെയും പതിവായി ലക്ഷ്യമിടുന്ന പാകിസ്ഥാൻ താലിബാൻ, ബലൂച് വിഘടനവാദികളിലാണ് സംശയം നിഴലിക്കുന്നത്.
അതേ സമയം അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. ജൂണിൽ മാത്രം പാകിസ്ഥാനിൽ 78 ഭീകരാക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ബലൂചിസ്ഥാൻ അശാന്തി നേരിടുന്നുണ്ട്. പാകിസ്ഥാൻ സർക്കാർ പ്രവിശ്യയിലെ ധാതുസമ്പത്ത് ചൂഷണം ചെയ്യുകയാണെന്ന് പ്രാദേശിക വംശീയ ബലൂച് ഗ്രൂപ്പുകളും അനുബന്ധ പാർട്ടികളും ആരോപിക്കുന്നു. പാകിസ്ഥാൻ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ബലൂച് വിമതർ അടുത്തിടെ നിരവധി മാരകമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അടുത്തിടെ 45 ഭീകരർ കൊല്ലപ്പെട്ടു. ഈ ഓപ്പറേഷനിൽ ഏകദേശം 19 സൈനികരും മരിച്ചു. കൊല്ലപ്പെട്ട ഭീകരർ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അംഗങ്ങളായിരുന്നു.
















