മുംബൈ: അദാനി ഗ്രൂപ്പിനെതിരായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഇന്ത്യന്‍ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). പരസ്പരം ബന്ധമുള്ള വിവിധ ഗ്രൂപ്പുകള്‍ വഴി അനധികൃതമായി ഫണ്ട് കൈമാറ്റം നടത്തിയെന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന ആരോപണങ്ങളില്‍ ഒന്ന്. ആദി കോര്‍പ് എന്‍റര്‍പ്രൈസസ്, മൈല്‍സ്റ്റോണ്‍ ട്രേഡ് ലിങ്ക്സ്, റെഹ് വാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ച് വിവിധ അദാനി കമ്പനികള്‍ക്കിടയില്‍ 2021ല്‍ ഫണ്ട് കൈമാറ്റം നടത്തി എന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ മുഖ്യ ആരോപണം. പ്രധാനമായും അദാനി എന്‍റര്‍പ്രൈസസ്, അദാനി പോര്‍ട്സ് , അദാനി പവര്‍ എന്നീ കമ്പനികള്‍ക്ക് വേണ്ടിയാണ് ഫണ്ട് കൈമാറ്റം നടത്തിയത്. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് സെബി പറഞ്ഞു.
അദാനി ഗ്രൂപ്പുമായി ബന്ധമില്ലാത്ത കമ്പനികള്‍ വഴി ഫണ്ട് കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും ഇതിനെ നിയമവിരുദ്ധമായ റിലേറ്റഡ് പാര്‍ട്ടി ഡീലിംഗ്സ് എന്ന വിഭാഗത്തില്‍ പെടുത്താന്‍ കഴിയില്ലെന്നും സെബി അഭിപ്രായപ്പെട്ടു. റിലേറ്റഡ് പാര്‍ട്ടി ഡീലിംഗ്സ് എന്നതിന്റെ നിര്‍വ്വചനം ഒരു ഭേദഗതി വഴി മാറ്റം വരുത്തിയിരുന്നതായും സെബി അറിയിച്ചു. അദാനി എല്ലാ വായ്‌പകളും തിരിച്ചടച്ചു, വാങ്ങിയ ഫണ്ടുകളെല്ലാം പ്രഖ്യാപിച്ച കാര്യങ്ങള്‍ക്ക് തന്നെയാണ് വിനിയോഗിച്ചിരിക്കുന്നത്. വ്യാപാര ഇടപാടുകളില്‍ ഒരു ചതിയും നടത്തിയിട്ടുമില്ല. – സെബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സത്യമൊന്നുമില്ലെന്നതിന്റെ അവസാനത്തെ സ്ഥിരീകരണമാണ് ഈ സെബി റിപ്പോര്‍ട്ടെന്ന് സെബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെ.എന്‍. ഗുപ്ത പറയുന്നു. .
2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിവെളുപ്പിക്കുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്.
പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം 2023 ജനുവരി 31ന് ആരംഭിക്കാനിരിക്കേയാണ് ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്. ഈ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന്റെ രാഷ്‌ട്രീയ അജണ്ട വ്യക്തമാണ്. തുടര്‍ന്ന് അദാനി ഓഹരികളുടെ വില 81 ശതമാനത്തോളം ഇടിഞ്ഞപ്പോള്‍ അദാനി തകര്‍ന്നു എന്ന് എല്ലാവരും കരുതി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേശും അദാനി കള്ളനാണെന്ന് വിളിച്ചുപറഞ്ഞ് തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി അദാനിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നോക്കി. അദാനിയെ സഹായിക്കുന്നത് മോദിയാണെന്നും അതിനാല്‍ മോദിയും വിശ്വാസയോഗ്യനല്ലെന്നും ഇവര്‍ പ്രചരിപ്പിക്കാന്‍ നോക്കി. അദാനിയെ സഹായിച്ച മോദി രാജിവെയ്‌ക്കണമെന്ന് ഉറക്കെ ബഹളം വെയ്‌ക്കുകയായിരുന്നു അന്ന് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അനുയായി ജയ്റാം രമേശും.
പക്ഷെ ഈ ആരോപണങ്ങളെ സാവധാനത്തില്‍ ബുദ്ധിപരമായി അദാനി നേരിട്ടു. പക്ഷെ അദാനി പതിയെ പതിയെ ഉയര്‍ന്നുവന്നു. ബിസിനസിലുള്ള അദ്ദേഹത്തിന്റെ സത്യസന്ധത കണ്ടറിഞ്ഞ വന്‍നിക്ഷേപകര്‍ അദാനിയില്‍ പണം മുടക്കാന്‍ തയ്യാറായി. ആസ്ത്രേല്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിക്യുജി പാര്‍ട്നേഴ്സിന്റെ സിഇഒ ആയ ഇന്ത്യക്കാരന്‍ രാജീവ് ജെയിന്‍ അദാനി ഓഹരികളില്‍ വന്‍നിക്ഷേപം നടത്തി. യുഎഇയില്‍ നിന്നും ചില ബിസിനസുകാര്‍ എത്തി. ഇതോടെ അദാനി ഓഹരികള്‍ തിരിച്ചുവന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന പ്രശാന്ത് ഭൂഷണെപ്പോലുള്ള അഭിഭാഷകരും ചേര്‍ന്ന് സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും അദാനിയ്‌ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തി. തുടര്‍ന്ന് സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇതേക്കുറിച്ച് അന്വേഷിച്ച സെബിയുടെ അധ്യക്ഷയായിരുന്ന മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അദാനിയ്‌ക്കെതിരെ 88 ചോദ്യങ്ങള്‍ ചോദിച്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്ന് അതിനെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യന്‍ ഓഹരി വിപണിയുടെ ചുമതലയുള്ള സെബി കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്തിന് അദാനിയ്‌ക്കെതിരെ വ്യാജമായ 88 ചോദ്യങ്ങള്‍ ഉയര്‍ത്തി കള്ളറിപ്പോര്‍ട്ട് ചമച്ചതിന്റെ കാരണങ്ങള്‍ പറയണമെന്ന് ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് അന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഷോ കോസ് നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മാധബി പുരി ബുച്ചിനെതിരെ ഒരു കള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് മാധബി പുരി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട നിരവധി കള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. ഇതെല്ലാം പൊളിഞ്ഞു. അന്നും കോണ്‍ഗ്രസും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും തമ്മില്‍ രഹസ്യബന്ധമുണ്ടോ എന്ന സംശയം ഉയര്‍ന്നിരുന്നു.
പിന്നീട് ട്രംപ് അധികാരത്തില്‍ വന്നതോടെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സന്‍ തന്റെ കമ്പനി അടച്ചുപൂട്ടിയതായി നാടകീയമായി പ്രഖ്യാപിക്കുകയായിരുന്നു. ട്രംപ് അധികാരത്തില്‍ എത്തിയതോടെ അദാനിയെപ്പോലുള്ള ഒരു വളര്‍ന്നുവരുന്ന ബിസിനസുകാരനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയാല്‍ അമേരിക്കയെക്കുറിച്ച് ലോകരാഷ്‌ട്രങ്ങളില്‍ മോശം പ്രതിച്ഛായ ഉണ്ടാകുമെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. ഇതോടെ ഭാവിയില്‍ തനിക്കെതിരെ നിയമനടപടിയുണ്ടായേക്കുമോ എന്ന ഭയമാണ് നെയ്റ്റ് ആന്‍ഡേഴ്സണ്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണം.
















