കൽപറ്റ: കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ പോലീസ് ആക്രമണങ്ങളിലൊന്നായ മുത്തങ്ങ വെടിവെപ്പ് സംഭവത്തിൽ ഒരു മാപ്പ് പറഞ്ഞാൽ അന്നത്തെ ക്രൂരമായ പീഡനത്തിന്റെ മുറിവുണങ്ങില്ലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. മുത്തങ്ങയിൽ കൊടിയ മർദനമാണ് നടന്നത്. അന്ന് മുത്തങ്ങയിൽ കണ്ടത് പോലീസുകാരെയല്ല, രണ്ടു കയ്യും കാലുമുണ്ടായിരുന്ന വേട്ടപ്പട്ടികളെ പോലുള്ള മൃഗങ്ങളെയായിരുന്നുവെന്നും അതുകൊണ്ട് തന്നെ ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ലെന്നും അവർ പറഞ്ഞു.
കാൽപാദം അറ്റുപോകുന്ന പോലെയാണ് വെടികൊണ്ടത്. കുലിപ്പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത തരത്തിൽ ആരോഗ്യ, ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. ഇപ്പോഴും കേസുമായി നടക്കുന്നവരുണ്ട്. ജീവിക്കാൻ ആവശ്യമായ ഭൂമിക്ക് വേണ്ടിയാണ് സമരം നടത്തിയത്. മുത്തങ്ങയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ന നിലയിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്ന പരിഹാര ചർച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ല.
കുടിൽകെട്ടിയവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പൊലീസിന് നീക്കാമായിരുന്നു. അറസ്റ്റ് വരിക്കാൻ ആളുകൾ തയാറായിരുന്നു. മുത്തങ്ങ വിഷയത്തിൽ ആന്‍റണി സർക്കാരും മുഴുവൻ രാഷ്‌ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിന്നാണ് ഇതെല്ലാം ചെയ്തുകൂട്ടിയത്. കോടതിയിൽ റെക്കോഡ് കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ, വനമാക്കണമെന്ന് ചൂണ്ടിക്കാട്ടി വെള്ളപ്പേപ്പറിൽ നൽകിയ അപേക്ഷ മാത്രമാണ് വനം വകുപ്പ് ഹാജരാക്കിയത്. മുത്തങ്ങയിലേത് ബിർളക്ക് യൂക്കാലി കൃഷി ചെയ്യാൻ കൊടുത്ത പാട്ടഭൂമിയായിരുന്നു. മുത്തങ്ങയിലുള്ള 12,000 ഏക്കർ ഭൂമിയിൽ 6000 ഏക്കർ ഭൂമി ആദിവാസികൾക്ക് നൽകാമായിരുന്നു. നിലവിലും വനഭൂമിയായി വിജ്ഞാപനം നടത്തിയിട്ടില്ലെന്നും സി.കെ. ജാനു പറഞ്ഞു.
മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് വൈകിയെങ്കിലും തിരിച്ചറിവുണ്ടായത് നല്ല കാര്യമാണ്. എന്നാൽ, ഇതുകൊണ്ട് മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും ആദിവാസികൾ അന്ന് ഉന്നയിച്ച ഭൂപ്രശ്‌നത്തിന് രാഷ്‌ട്രീയപരമായ പരിഹാരമാണ് വേണ്ടതെന്നും സി.കെ. ജാനു പറഞ്ഞു. ആദിവാസികൾ ഭൂമിക്ക് വേണ്ടിയാണ് മുത്തങ്ങയിൽ സമരം നടത്തിയത്. എന്നാൽ വർഷങ്ങൾക്കിപ്പുറവും സമരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭൂമി ലഭിച്ചിട്ടില്ല.
പിന്നീട് നടന്ന നിൽപ്പ് സമരത്തെ തുടർന്ന് ഒരു പാക്കേജ് പ്രഖ്യാപിക്കുകയും ഭാഗികമായി ഭൂമി നൽകുകയും ചെയ്‌തെങ്കിലും, പലർക്കും തങ്ങളുടെ പ്ലോട്ട് ഏതാണെന്ന് പോലും ഇതുവരെ കാണിച്ചുകൊടുത്തിട്ടില്ലെന്ന് ജാനു ആരോപിച്ചു. താൻ തന്നെ പലരെയും കൂട്ടി വില്ലേജ് ഓഫീസിൽ പോയിട്ടും അധികൃതർ പ്ലോട്ടുകൾ കാണിച്ചുതരാൻ തയ്യാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പോലീസ് നടത്തിയ കൊടിയ പീഡനങ്ങൾക്ക് ഒരു മാപ്പ് പറച്ചിലും പരിഹാരമാകില്ല. മുത്തങ്ങയിൽ നടന്നത് ഒരു തെറ്റായ നടപടിയായിരുന്നു എന്ന തിരിച്ചറിവ് ആന്റണിക്ക് ഉണ്ടായതിൽ സന്തോഷമുണ്ട്. എന്നാൽ, ഈ ഖേദപ്രകടനം അർത്ഥവത്താകണമെങ്കിൽ അതിനോടൊപ്പം ഭൂപ്രശ്‌നത്തിൽ കൃത്യമായ രാഷ്‌ട്രീയ ഇടപെടൽ കൂടി ഉണ്ടാകണം – ജാനു പറഞ്ഞു.
ദേശീയ വന്യജീവി സങ്കേതത്തിലെ കൈയേറ്റക്കാരെ തുരത്താൻ മൂന്നുതവണ കേന്ദ്രത്തിന്റെ താക്കീതുണ്ടായതോടെയാണ് മുത്തങ്ങയിൽ പൊലീസ് നടപടിയുണ്ടായതെന്നാണ് ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എ.കെ. ആന്‍റണി പറഞ്ഞത്. തന്റെ ഭരണകാലത്തെ പൊലീസ് അതിക്രമത്തിലൊന്നും താൻ സന്തുഷ്ടനല്ല. ആളുകളുടെ ചോര കണ്ടാൽ തനിക്ക് സന്തോഷം വരില്ല. മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും മുത്തങ്ങ പൊലീസ് നടപടിയിലെ സി.ബി.ഐ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു.
















