നേപ്പാളില്‍ ഭരണകൂട അട്ടിമറിക്ക് ഇടയാക്കിയ സംഭവവികാസങ്ങളില്‍ വെട്ടിലായത് ഇടതു പാര്‍ട്ടികളും പ്രത്യേകിച്ച് സിപിഎമ്മും ആണ്. ഈ പാര്‍ട്ടികള്‍ ധര്‍മസങ്കടത്തിലായി എന്നു പറയാത്തത് ബോധപൂര്‍വ്വമാണ്. കാരണം ധാര്‍മിക ബോധമോ രാഷ്‌ട്രീയ ധാര്‍മികതയോ ഇടതു പാര്‍ട്ടികള്‍ക്കില്ലല്ലോ.
നേപ്പാളിലെ ജെന്‍ സീ കലാപത്തില്‍ ‘ഇന്‍ഡി’ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് സന്തോഷിച്ചപ്പോള്‍ ഘടകകക്ഷികളായ ഇടതു പാര്‍ട്ടികള്‍ക്ക് അതിന് കഴിഞ്ഞില്ല. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും അമേരിക്കയും ജോര്‍ജ് സോറസും നയിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ പിന്‍ബലത്തോടെ നടന്നതുപോലുള്ള അട്ടിമറി ഭാരതത്തിലും ആവര്‍ത്തിക്കുമെന്നും, നരേന്ദ്ര മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നുമുള്ള വ്യാമോഹമാണ് സോണിയാ കോണ്‍ഗ്രസിനുള്ളത്. ബിജെപിക്കും മോദി സര്‍ക്കാരിനും എതിരായതിനാല്‍ സ്വാഭാവികമായും ഇടതു പാര്‍ട്ടികളും ഇതിനൊപ്പം നില്‍ക്കേണ്ടതായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല, നേപ്പാളിലെ സംഭവവികാസങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ പോലും സിപിഎമ്മിന് കഴിഞ്ഞില്ല. ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്’ എന്നു പറയുന്നതുപോലെ നേപ്പാളിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്നൊരു അപ്രഖ്യാപിത നയം സിപിഎമ്മും പാര്‍ട്ടി ജിഹ്വകളും സൈബര്‍ സഖാക്കളും സ്വീകരിച്ചതായി കാണാം.
ശ്രീലങ്കയില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോദാഭയ രജപക്ഷെ സര്‍ക്കാര്‍ കലാപത്തിലൂടെ അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇതായിരുന്നില്ല സിപിഎമ്മിന്റെയും ഇടതു പാര്‍ട്ടികളുടെയും നയം. ലങ്കയിലെ സംഭവവികാസങ്ങളെ ഈ പാര്‍ട്ടികള്‍ പൂര്‍ണമായും പിന്തുണച്ചു. ശ്രീലങ്കയിലെ കലാപത്തോട് പലനിലയ്‌ക്കും താരതമ്യപ്പെടുത്താവുന്ന സംഭവവികാസങ്ങളാണ് നേപ്പാളിലും നടന്നത്. ജെന്‍ സീ എന്ന പ്രയോഗം ശ്രീലങ്കയിലെ കലാപകാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല എന്നു മാത്രം. രണ്ട് രാജ്യങ്ങളിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. രണ്ടിടങ്ങളിലും സൈന്യം രംഗത്തിറങ്ങിയാണ് അക്രമങ്ങള്‍ അവസാനിപ്പിച്ചത്. രണ്ടിടങ്ങളിലേയും പ്രക്ഷോഭങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചു. പ്രക്ഷോഭകര്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ക്കും, ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ക്കും സമാനതകള്‍ ഏറെയായിരുന്നു. ഭരണത്തില്‍ അഴിമതി നിറഞ്ഞിരിക്കുകയാണെന്നും, ഭരണാധികാരികളും അവരുടെ ബന്ധുക്കളും സുഖിച്ചു കഴിയുമ്പോള്‍ സാധാരണക്കാര്‍ക്ക് ജീവിതം വഴിമുട്ടുകയാണെന്നും, രണ്ടു രാജ്യങ്ങളിലെയും പ്രക്ഷോഭകര്‍ ഒരേ സ്വരത്തിലാണ് പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ടാണ് ശ്രീലങ്കന്‍ കലാപത്തെ സ്വാഗതം ചെയ്ത സിപിഎം, നേപ്പാളിന്റെ കാര്യത്തില്‍ നിശ്ശബ്ദത പാലിച്ചത്?
ഉത്തരം വളരെ ലളിതമാണ്. ശ്രീലങ്കയില്‍ കലാപത്തെ തുടര്‍ന്ന് അധികാരത്തിലേറിയത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയായ ജനത വിമുക്തി പെരുമന നേതൃത്വം നല്‍കുന്ന സഖ്യ സര്‍ക്കാരാണ്. രാജ്യത്തിന്റെ പ്രസിഡന്റായത് അനുര കുമാര ദിസനായകയും. ശ്രീലങ്കയിലെ അന്നത്തെ ‘അരഗാലയ’ അഥവാ പ്രക്ഷോഭത്തെ വാഴ്‌ത്തിപ്പാടിയ സിപിഎം, ദിസനായകയെ സ്വന്തം നേതാവായ സീതാറാം യെച്ചൂരിയോട് ഉപമിക്കുകയും ചെയ്തു. ലോകത്ത് എവിടെയാണെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ ‘കനല്‍ ഒരുതരി മതി’ യെന്നതിന് തെളിവായി അക്രമാസക്തമായ ശ്രീലങ്കന്‍ കലാപത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലേറിയ ശ്രീലങ്കയില്‍ നിന്ന് ഭാരതത്തിലേക്ക് അധിക ദൂരമില്ലെന്നും, അടുത്ത ഊഴം ഭാരതമാണെന്നു പോലും ദിവാസ്വപ്നം കണ്ട ഇടതു പാര്‍ട്ടി നേതാക്കളുണ്ട്.
ശ്രീലങ്കയെക്കാള്‍ ശക്തവും വ്യാപകവുമായ പ്രക്ഷോഭമാണ് നേപ്പാളില്‍ നടന്നത്. പാര്‍ലമെന്റും മന്ത്രി മന്ദിരങ്ങളും ആക്രമിച്ച് തീയിടുക മാത്രമല്ല, മന്ത്രിമാരെ തെരുവില്‍ ഓടിച്ചിട്ട് തല്ലുകവരെ ചെയ്തു. പ്രക്ഷോഭകാരികള്‍ക്ക് മുന്‍പില്‍ ഇവര്‍ ജീവനുവേണ്ടി കെഞ്ചുന്ന കാഴ്ചയും ലോകം കണ്ടു.
ആക്രമണത്തിനിരയായ പ്രധാനമന്ത്രി കെ.പി. ഒലി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും ധനമന്ത്രിയുമായ വിഷ്ണുപ്രസാദ് പൗദേല്‍, അഞ്ചു പ്രാവശ്യം പ്രധാനമന്ത്രിയായ നേപ്പാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബെ തുടങ്ങിയവര്‍ ആയുസ്സിന്റെ ബലംകൊണ്ട് മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്.
നേപ്പാളില്‍ നിലനിന്നിരുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. അവിടെ ജനങ്ങളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്തവര്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു. ഇവരുടെ അഴിമതിയും ആഡംബര ജീവിതവും സ്വജനപക്ഷപാതവുമാണ് ജെന്‍ സീ കലാപത്തിലേക്ക് നയിച്ചത്. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം തകര്‍ന്ന കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ചെഷസ്‌ക്യൂവിനെപ്പോലുള്ള ഭരണാധികാരികളുടെ ആഡംബര ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെയും ജീവിതം. ചെഷസ്‌ക്യൂവിനെ റൊമാനിയക്കാര്‍ അടിച്ചോടിച്ചതു പോലെയാണ് നേപ്പാളിലെ കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ വിദ്യാര്‍ത്ഥികളും യുവാക്കളും വേട്ടയാടിയത്.
നേപ്പാളില്‍ അന്ത്യം കുറിച്ചത് ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ കമ്മ്യൂണിസ്റ്റ് ഭരണത്തിനാണ്. ഇതുകൊണ്ടാണ് ഇടതു പാര്‍ട്ടികള്‍ മൗനം പാലിച്ചത്. ജെന്‍ സീ പ്രക്ഷോഭത്തെ ആഘോഷമാക്കിയ മാധ്യമങ്ങളും അത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രതിഷേധമാണെന്ന വസ്തുത പരമാവധി മറച്ചുപിടിച്ചു. തീര്‍ച്ചയായും ജനങ്ങളോട് പറയേണ്ട ചില കാര്യങ്ങള്‍ ഇവര്‍ ബോധപൂര്‍വ്വം മറച്ചുപിടിച്ചു.
നേപ്പാളില്‍ ഇപ്പോള്‍ അധികാരത്തിനു പുറത്തായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്
ഭാരതവുമായി ബന്ധപ്പെട്ട ഒരു രാഷ്‌ട്രീയ പശ്ചാത്തലമുണ്ട്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് നേപ്പാളില്‍ മാവോയിസ്റ്റ് നേതാവായ പ്രചണ്ട എന്ന പുഷ്പ കമല്‍ ദഹലിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരി വലിയ പങ്കു വഹിച്ചു. നേപ്പാളിലെ മാവോയിസ്റ്റ് നേതാവ് ബാബുറാം ഭട്ടാറായിയും യെച്ചൂരിയും ദല്‍ഹി ജെഎന്‍യുവില്‍ സഹപാഠികളായിരുന്നു.
മാവോയിസ്റ്റ് നേതാക്കള്‍ക്കും നേപ്പാളി കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കും ഭാരതത്തിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയേയും കാണുന്നതിന് സൗകര്യമൊരുക്കിയത് യെച്ചൂരിയാണ്. മാവോയിസ്റ്റ്- നേപ്പാളി കോണ്‍ഗ്രസ് സഖ്യം സാധ്യമാക്കിയ നാലിന അജണ്ടയ്‌ക്കു പിന്നില്‍ ‘യെച്ചൂരി സമവാക്യ’ മായിരുന്നു.
രാജഭരണം എന്നതിനേക്കാള്‍ ലോകത്തെ ഒരേയൊരു ‘ഹിന്ദു രാഷ്‌ട്രം’ ആയതുകൊണ്ടാണ് നേപ്പാളില്‍ നിലവിലുണ്ടായിരുന്ന സര്‍ക്കാരിനോട് ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും വിരോധമുണ്ടായത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജഭരണത്തോടും, നിരവധിയായ ക്രൈസ്തവ രാജ്യങ്ങളോടും ഇല്ലാതിരുന്ന എതിര്‍പ്പാണ് നേപ്പാളിനോട് ഇവര്‍ക്ക് തോന്നിയത്. മാവോയിസ്റ്റുകളെ രാഷ്‌ട്രീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ഹിന്ദു രാജ്യത്തിന് പകരം മതേതര രാജ്യം സ്ഥാപിക്കുകയാണ് ഇവര്‍ ചെയ്തത്. ഈ മതേതര രാജ്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഇപ്പോള്‍ അധികാരത്തിന് പുറത്തുപോകേണ്ടി വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.
നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂട അട്ടിമറിക്കു പിന്നില്‍ ഡീപ്പ് സ്റ്റേറ്റിനെ പോ
ലുള്ള ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടായിരിക്കാം. ഇതാണ് മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടക്കുന്ന കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കുന്നത്. അരാജകത്വവും അക്രമങ്ങളും ഇറക്കുമതി ചെയ്യാമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ നേപ്പാളിന്റെയും ഭാരതത്തിന്റെയും സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. നേപ്പാളിനെ പോ
ലെ ദുര്‍ബലമായ ഒരു രാജ്യമല്ല ഭാരതം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്ന രാജ്യമാണ് ഭാരതം. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളില്‍ ഒന്നുമാണ്.
ശ്രീലങ്കയിലെയും നേപ്പാളിലെയും ഡീപ്സ്റ്റേറ്റിന്റെ കളികള്‍ ഭാരതത്തില്‍ വിജയിക്കാന്‍ പോകുന്നില്ല. അധികാരത്തിന്റെയും അഴിമതിയുടെയും ഉപോല്‍പ്പന്നമായ ‘നേപ്പോ കിഡ്‌സ്’ എന്ന വിഭാഗത്തെ മോദി സര്‍ക്കാര്‍ സൃഷ്ടിക്കുന്നുമില്ല.
നേപ്പാളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തായതിനെക്കുറിച്ച് ഇടതു പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യാത്തതിനു മറ്റൊരു കാരണവുമുണ്ട്. അധികാരത്തിന്റെയും അഴിമതിയുടെയും ആഡംബര ജീവിതത്തിന്റെയും കാര്യത്തില്‍ നേപ്പാളിലെ സഖാക്കളോട് ഉപമിക്കാവുന്നത് കേരളത്തിലെ ഇപ്പോഴത്തെ ഭരണാധികാരികളെയാണ്. അധികാരത്തുടര്‍ച്ച നേടിയ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ അനവധിയാണ്. സിപിഎമ്മിലും സര്‍ക്കാരിലും ‘നേപ്പോ കിഡ്‌സുകള്‍’ നിറഞ്ഞിരിക്കുന്നു. ഈ ഭരണസംവിധാനത്തെ ജനാധിപത്യ മാര്‍ഗത്തിലൂടെ പുറന്തള്ളാന്‍ കഴിയുമെന്ന പൊതുവികാരമാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്. ഈയൊരു സാധ്യത മുന്‍നിര്‍ത്തിയാണ് അങ്ങേയറ്റം ദുഷിച്ചുപോയ നേപ്പാള്‍ മോഡല്‍ ഇടത് ഭരണത്തെ ജനങ്ങള്‍ സഹിക്കുന്നത്.
















