ബെംഗളൂരു: ഹിന്ദുത്വ ശക്തികളെ വിഭജിച്ചും ഹിന്ദുത്വ ഇടങ്ങളെ മതേതരമാക്കിയും ഹിന്ദു ആരാധനാലയങ്ങളെ തിന്മയുടെ കേന്ദ്രമാക്കിയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസിന്റെ ആശിര്‍വാദത്തോടെ നിഗൂഢലോബികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കി കര്‍ണ്ണാടകയില്‍ നടന്നത് രണ്ട് ഹിന്ദു റാലികള്‍. ഈ രണ്ട് പ്രതിഷേധ റാലികളിലും ഉള്ള യുവാക്കളുടെ സാന്നിധ്യവും അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും കരുത്തും കണ്ട് ഞെട്ടിയിരിക്കുകയാണ് കര്‍ണ്ണാടക.
ഹിന്ദുത്വത്തെ വിഭജിക്കാനോ വേരോടെ പിഴുതെറിയാനോ കഴിയില്ലെന്ന വിളംബരമാണ് ഈ രണ്ട് ഹിന്ദുത്വ പ്രതിഷേധ റാലിയിലും നടന്നത്. അതില്‍ ഒന്നാമത്തേത് ധര്‍മ്മസ്ഥല ചലോ മാര്‍ച്ചായിരുന്നു. ഇതില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഹിന്ദുക്കളാണ് പങ്കെടുത്തത്. ഇത് ധര്‍മ്മസ്ഥ ക്ഷേത്രത്തെയും ക്ഷേത്ര അധികാരികളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരായ പ്രകടനമായിരുന്നു. ഹിന്ദുസ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത ശേഷം കൂട്ടത്തോടെ മറവു ചെയ്യുന്ന സ്ഥലമാക്കി ധര്‍മ്മസ്ഥലയെ അവതരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ആശിര്‍വാദത്തോടെ മാവോയിസ്റ്റ് മാധ്യമങ്ങളും മതപരിവര്‍ത്തനലോബികളും ഇസ്ലാമിസ്റ്റുകളും. ഒരു കോണ്‍ഗ്രസ് എംപിയും ഇല്ലാത്ത കള്ളക്കഥകള്‍ ചമയ്‌ക്കുന്നതിനായി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതെല്ലാം കള്ളക്കഥയാണെന്ന് തെളിഞ്ഞു. പൊലീസ് ചോദ്യം ചെയ്യേണ്ട രീതിയില്‍ ചോദിച്ചപ്പോള്‍ തലയോട്ടി വരെ എവിടെനിന്നോ രണ്ട് പേര്‍ കൊണ്ടുവന്ന് കൊടുത്തതാണെന്ന് ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ലോറി ഉടമ മനാഫ് വെളിപ്പെടുത്തിയിരുന്നു.
രണ്ടാമത്തേത് മാണ്ഡ്യയില്‍ നടന്ന ഹിന്ദു ഏകത റാലിയാണ്. ഇതില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. യുവാക്കളുടെ നിറസാന്നിധ്യമായിരുന്നു ഈ റാലിയുടെ സവിശേഷത. ഗണേശ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രകടനത്തിന് നേരെ മാണ്ഡ്യയിലെ മഡൂരിനടുത്ത് നടന്ന കല്ലേറില്‍ പ്രതിഷേധിച്ചായിരുന്നു ഈ റാലി. യുവാക്കളുടെ മുദ്രാവാക്യത്തിലെ രോഷം ശത്രുക്യാമ്പുകളെ വിറകൊള്ളിക്കുന്ന ഒന്നായിരുന്നു.
അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ധനസഹായം നല്‍കുന്ന നിരവധി എൻ്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് തൊഴിലാക്കിയവരാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍. അമേരിക്കയിലെ സമ്പന്ന ബിസിനസ് കുടുംബങ്ങള്‍ അമേരിക്കന്‍ ചാരസംഘടനകള്‍, ആയുധലോബികള്‍, ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ഒരു നിഗൂഢ അധികാരകേന്ദ്രമാണ്. അബി ദീന്‍ എന്ന ഭരണാധികാരിയെ അധികാരത്തില്‍ നിന്നും വീഴ്‌ത്തിയ ടൂണീഷ്യയിലെ മുല്ലപ്പൂ വിപ്ലവം തൊട്ട് , സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ചത് വരെയുള്ള ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ കരങ്ങളാണെന്ന് പറയപ്പെടുന്നു. പകരം പാവസര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റിയ ശേഷം ആ രാജ്യത്തെ പല രീതിയില്‍ കൊള്ളയടിച്ച് സമ്പത്ത് വാരിക്കൂട്ടുന്നവരാണ് ഈ ഡീപ് സ്റ്റേറ്റ് ശക്തികള്‍.
ഇന്ത്യയില്‍ ആയിരക്കണക്കിന് എന്‍ജിഒകള്‍ക്ക് ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ഡീപ് സ്റ്റേറ്റ് ശൃംഖലയുടെ ഒരു കണ്ണിയാണ്. ഇന്ത്യയിലെ എന്‍ജിഒകള്‍ ഇന്ത്യന്‍ സമൂഹത്തെ കൂടുതല്‍ നന്നാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പുറമേയ്‌ക്ക് പറയുന്നതെങ്കിലും ഇവരില്‍ പലരും ഡീപ് സ്റ്റേറ്റിന് വേണ്ടി രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നവരും ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നവരുമാണ്. എന്തിന് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര പോലും സംഘടിപ്പിച്ചതിന് പിന്നില്‍ ഡീപ് സ്റ്റേറ്റിന്റെ ഭാഗമായുള്ള ഇന്ത്യയിലെ ചില എന്‍ജിഒകള്‍ ആണെന്ന് പറഞ്ഞാല്‍ അതിന്റെ വ്യാപ്തി പിടികിട്ടിയല്ലോ. കര്‍ണ്ണാടക സംസ്ഥാനം ഈ ഡീപ് സ്റ്റേറ്റിന്റെ പണം പറ്റുന്ന ആയിരക്കണക്കിന് എന്‍ജിഒകളുടെ വിളനിലമാണ്. ഡീപ് സ്റ്റേറ്റ് അവതരിപ്പിക്കുന്ന ടൂള്‍ കിറ്റുകള്‍ കര്‍ണ്ണാടകയിലെ എൻജിഒകള്‍ അതിശക്തമായി നടപ്പാക്കിവരികയാണ്. ഈ എന്‍ജിഒകളില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വരെ ഉള്‍പ്പെടുന്നു. ധര്‍മ്മസ്ഥലയെ നശിപ്പിക്കല്‍ ഈ എന്‍ജിഒകള്‍ കൂടി കൈകോര്‍ത്ത ഗൂഢ അജണ്ടയായിരുന്നു.
ധര്‍മ്മസ്ഥല ക്ഷേത്രപരിസരത്ത് നൂറോളം പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട കള്ളപ്രസ്താവനയുമായി ഒരു ശുചീകരണത്തൊഴിലാളിയെ രംഗത്ത് എഴുന്നെള്ളിച്ച് നടത്തിയത് കര്‍ണ്ണാടകയിലെ ഒരു വലിയ അഭിഭാഷകരുടെ സംഘമാണ്. ഇതില്‍ കേസ് വാദിക്കാന്‍ ഒരു സിറ്റിംഗിന് തന്നെ ലക്ഷങ്ങള്‍ ഈടാക്കുന്ന അഭിഭാഷകര്‍ വരെയുണ്ട്. ഇവര്‍ എങ്ങിനെ ഈ ഗൂഢാലോചനയില്‍ പങ്കാളികളായി? ഇവര്‍ നിഷ്കളങ്കരായി കടന്നുവന്ന പാവം അഭിഭാഷകരാണോ? ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകളെ ലോകമാകെ അറിയുന്ന തരത്തില്‍ നൂറുകണക്കിന് വീഡിയോകളാക്കി യൂട്യൂബിലൂടെ പ്രചരിപ്പിച്ച ദ ന്യൂസ് മിനിറ്റ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം പത്രധര്‍മ്മത്തെക്കുറിച്ച് ഒട്ടും അറിവില്ലാത്ത ശുദ്ധ പാവങ്ങളാണോ? വിശ്വസിക്കുക വയ്യ.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ഡീപ് സ്റ്റേറ്റ് ശക്തികള്‍ പറയുന്ന അജണ്ടകള്‍ നടപ്പാക്കുന്ന വ്യക്തിയായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ നുണക്കോട്ടകള്‍ കെട്ടിയുയര്‍ത്തിയ ധര്‍മ്മസ്ഥല അപകീര്‍ത്തി നാടകത്തിനൊപ്പിച്ച് ഉടനടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള സിദ്ധരാമയ്യയുടെ പ്രഖ്യാപനം സംശയയം ജനിപ്പിക്കുന്ന നടപടി തന്നെയാണ്.
മറ്റൊരു ഡീപ് സ്റ്റേറ്റ് അജണ്ടയാണ് ഭാനു മുഷ്താഖ് എന്ന ഇസ്ലാം മതം പിന്തുടരുന്ന എഴുത്തുകാരിയെക്കൊണ്ട് ഹിന്ദു ഉത്സവമായ മൈസൂര്‍ ദസറ ഉദ്ഘാടനം ചെയ്യിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം. മൈസൂര്‍ ദസറ ഉത്സവത്തിന്റെ ഉദ്ഘാടന വേദിയായ ചാമുണ്ഡീക്കുന്നും ചാമുണ്ഡീ ക്ഷേത്രവും ഹിന്ദുക്കളുടേത് മാത്രമല്ലെന്ന കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രഖ്യാപനവും ഈ ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്.
കുറെ നാള്‍ മുന്‍പ് കര്‍ഷകസമരത്തിന്റെ ഭാഗമായി ഒരു പരിസ്ഥിതി പ്രവര്‍ത്തകയെ കര്‍ണ്ണാടകത്തില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഒരു ടൂള്‍കിറ്റ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പിടികൂടപ്പെട്ടത്. ഫ്രൈഡേയ്സ് ഫോര്‍ ഫോര്‍ചുണ്‍ ഇന്ത്യ എന്ന പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയുടെ മുന്‍നിരപ്രവര്‍ത്തകയായ ദിഷ രവിയെ അറസ്റ്റ് ചെയ്തത് കര്‍ഷകസമരവുമായി ബന്ധപ്പെട്ട ഒരു ടൂള്‍ കിറ്റ് സ്വീഡിഷ് പരിസ്ഥാതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന് അയച്ചുകൊടുത്തതിനാണ് . ദല്‍ഹി പൊലീസാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. അന്ന് ദിഷ രവിയുടെ അറസ്റ്റിനെതിരെ ആഗോള തലത്തില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. ബിബിസി, അല്‍ ജസീറ, ഹിന്ദു, വിയോണ്‍, ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, സിഎന്‍എന്‍ എന്നിവരെല്ലാം ചാടി വീണിരുന്നു. ലോകത്തിലെ പല മനുഷ്യാവകാശസംഘടനകളും ദല്‍ഹി പൊലീസിനെതിരെ ചാടി വീണു. വല്ലാത്ത ഒരു നെറ്റ് വര്‍ക്കാണിത്. അന്താരാഷ്‌ട്ര മാധ്യമങ്ങളും മനുഷ്യാവകാശസംഘടനകളും. അതായത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെതിരെ ക്രൂരമായ വിമര്‍ശനങ്ങളും സര്‍ക്കാരിനെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ സംരക്ഷിക്കാന്‍ ഈ അന്താരാഷ്‌ട്ര ശൃംഖലകള്‍ ചാടിവീഴുന്നു.
അന്ന് മോദിയെ വധിക്കുക, യോഗിയെ വധിക്കുക എന്നീ സന്ദേശങ്ങള്‍ പ്രത്യേക കോഡായി പ്രചരിപ്പിക്കപ്പെട്ടിരുന്നു എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഖലിസ്ഥാന്‍ അക്രമികളെ കൂട്ടത്തോടെ പ്രക്ഷോഭത്തിന് ഇറക്കിയ കര്‍ഷക സമരം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ശക്തികളുടെ അജണ്ടയായിരുന്നു എന്ന് പറയപ്പെടുന്നു. പറഞ്ഞുവരുന്നത്, കര്‍ണ്ണാടക ഈ എന്‍ജിഒ സംഘങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. മതപരിവര്‍ത്തന ലോബികളും ഇവര്‍ക്ക് ഒപ്പമുണ്ട്. കട്ട് സൗത്ത് ഇന്ത്യ (തെക്കേ ഇന്ത്യയെ മുറിച്ചു മാറ്റുക) എന്ന മുദ്രാവാക്യവും ഈ ഡീപ് സ്റ്റേറ്റ് അജണ്ട തന്നെ. ദക്ഷിണേന്ത്യയില്‍ ഹിന്ദുത്വയ്‌ക്ക് ഏറ്റവും കരുത്തുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടക. അവിടെയാണ് ഹിന്ദുത്വ ശക്തികളുടെ അടിവേര് അറുക്കാന്‍ ശ്രമം നടക്കുന്നത്. എന്തായാലും ഇരട്ടി ശക്തിയോടെ ഹിന്ദുത്വ ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് ഈ രണ്ട് പ്രതിഷേധ റാലികളിലും കണ്ടത്.
















