തിരുവനന്തപുരം: പൊലീസ് മര്‍ദ്ദനം സംബന്ധിച്ച് നിയമസഭയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. താന്‍ 2004ല്‍ കേരള രാഷ്‌ട്രീയം വിട്ടതാണ്.എന്നാല്‍ ഇടതുമുന്നണി പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു.ശിവഗിരിയും മുത്തങ്ങയുമാണ് ഇവ.ഈ വിമര്‍ശനങ്ങള്‍ക്ക് വേണ്ട വിധം മറുപടി നല്‍കാത്തതിനാലാണ് താന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെയാണ് താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത് .തന്റെ അഭ്യര്‍ഥന പ്രകാരമാണ് ചേര്‍ത്തല സ്‌കൂളിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂള്‍ എന്ന് മാറ്റിയതെന്നും ആന്റണി പറഞ്ഞു.
എന്നാല്‍ 1995 ല്‍ ശിവഗിരിയില്‍ ഉണ്ടായത് തനിക്ക് ഏറ്റവും വേദനയുണ്ടാക്കിയ കാര്യമാണ്.ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസിനെ അയക്കേണ്ടി വന്നു.നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അധികാര കൈമാറ്റം നടക്കാന്‍ എല്ലാ നടപടിയും പൊലീസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് വന്നയുടനെ പൊലീസ് ശിവഗിരിയില്‍ പോയില്ല.തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രകാശാനന്ദ സ്വാമിക്ക് ചുമതല കൈമാറാന്‍ ശാശ്വതീകാനന്ദയും കൂട്ടരും തയാറായില്ല. ശിവഗിരി കാവി വത്കരിക്കുമെന്ന വാദമാണുയര്‍ത്തിയത്. കീഴ്‌കോടതി വിധികള്‍ പ്രകാശാനന്ദയ്‌ക്ക് അനുകൂലമായിരുന്നു. ഹൈക്കോടതി വിധിയുമായി രണ്ട് തവണ പോയിട്ടും അധികാര കൈമാറ്റം ഉണ്ടായില്ല. മൂന്നാം വട്ടം കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.
21 വര്‍ഷമായിട്ട് ഇത് പാടിക്കൊണ്ട് നടക്കുകയാണ്. ഇ കെ നായനാര്‍ അധികാരത്തില്‍ വന്നശേഷം ഒരു കമ്മീഷനെ ശിവഗിരിയില്‍ നടന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ വച്ചു. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണം- ആന്റണി ആവശ്യപ്പെട്ടു.
മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ട്. ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേള്‍ക്കേണ്ടി വന്നെന്ന് ആന്റണി പറഞ്ഞു.
മുത്തങ്ങ വന്യജീവി സങ്കേതമാണ്. അവിടെ കുടില്‍ കെട്ടിയപ്പോള്‍ എല്ലാ പാര്‍ട്ടികളും മാധ്യമങ്ങളും അവരെ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് നിലപാട് മാറി. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കലുണ്ട്. അത് പ്രസിദ്ധീകരിക്കണമെന്നും എ കെ ആന്റണി ആവശ്യമുന്നയിച്ചു.
















