വാഷിംഗ്ടൺ : 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോണിൽ കൂടിയായിരുന്നു ട്രംപ് മോദിക്ക് ആശംസകൾ നേർന്നത്. ഇതിന് പിന്നാലെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇക്കാര്യത്തെ പരാമർശിച്ച് കുറിപ്പ് പങ്കുവയ്‌ക്കുകയും ചെയ്തു.
പ്രധാനമന്ത്രിയെ സുഹൃത്ത് എന്ന് വിളിച്ച ട്രംപ് അദ്ദേഹത്തെ പ്രശംസിക്കുകയും റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇന്ത്യ നൽകിയ പിന്തുണയ്‌ക്ക് നന്ദി പറയുകയും ചെയ്തു. വ്യാപാരവും താരിഫുകളും സംബന്ധിച്ച സമീപകാല സംഘർഷങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പായി ഈ ഫോൺ കോൾ കണക്കാക്കപ്പെടുന്നത്.
“എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് ഒരു അത്ഭുതകരമായ ഫോൺ സംഭാഷണം ഉണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന് വളരെ ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം മികച്ച ജോലി ചെയ്യുന്നു. നരേന്ദ്ര, റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി! – പ്രസിഡന്റ് ഡിജെടി.” – ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതി. ഇതിനു പുറമെ സംഭാഷണത്തിന്റെ വ്യക്തിപരവും സൗഹൃദപരവുമായ സ്വരത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ട്രംപ് തന്റെ ഇനീഷ്യലുകൾ (ഡൊണാൾഡ് ജോൺ ട്രംപ്) ഉപയോഗിച്ച് പോസ്റ്റിൽ ഒപ്പിടുകയും ചെയ്തു.
ട്രംപിന് പ്രധാനമന്ത്രി മോദിയും ഈ കോളിന് നന്ദി പറഞ്ഞു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. “എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, എന്റെ 75-ാം ജന്മദിനത്തിൽ നിങ്ങളുടെ ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും നന്ദി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ പ്രതിസന്ധിയുടെ സമാധാനപരമായ പരിഹാരത്തിനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു.” – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കഴിഞ്ഞ ജൂണിൽ ജി 7 ഉച്ചകോടിക്കിടെ ട്രംപും പ്രധാനമന്ത്രി മോദിയും നടത്തിയ അവസാന സംഭാഷണത്തിന് ശേഷമുള്ള ആദ്യ ഫോൺ കോളായിരുന്നു ഇത്. അതിനുശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ ചില സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ട്രംപ് റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾക്ക് 25 ശതമാനം താരിഫ് ഉൾപ്പെടെ ഇന്ത്യയ്‌ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയപ്പോൾ ബന്ധം കൂടുതൽ വഷളായിരുന്നു. എന്നാൽ ഇപ്പോൾ ട്രംപ് വീണ്ടും അനുനയ സമീപനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
















