ഗുവാഹതി: അസമിലേക്ക് കുടിയേറിയ വിദേശികളെ മുഴുവന്‍ പുറന്തള്ളുമെന്നും നുഴഞ്ഞുകയറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള രേഖകള്‍ കാണിക്കാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ഉടന്‍ പുറന്തള്ളുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ താക്കീത് ചെയ്തു. ബംഗ്ലാദേശില്‍ നിന്നും മ്യാന്മറില്‍ നിന്നും ഉള്ള കുടിയേറ്റക്കാരെക്കൊണ്ട് വലഞ്ഞ അസം കര്‍ശനമായ നടപടികളിലേക്ക് നീങ്ങുകയാണ്.
കുടിയേറ്റക്കാരെ പുറന്തള്ളുന്ന നിയമപ്രകാരം അസമിലേക്ക് നുഴഞ്ഞുകയറിയ വിദേശികളെ പുറന്തള്ളാന്‍ ജില്ലാകമ്മീഷണര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ഒരു മാനദണ്ഡം തയ്യാറാക്കി നല്‍കാന്‍ അസം മന്ത്രിസഭ. തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം, ജില്ലാകമ്മീഷണര്‍മാര്‍ക്കും അസിസ്റ്റന്‍റ് ജില്ലാ കമ്മീഷണര്‍മാര്‍ക്കും കൂടുതല്‍ അധികാരം നല്‍കും. ഒരാള്‍ അനധികൃതമായി നുഴഞ്ഞുകയറിയ വ്യക്തിയാണെന്ന് ബോധ്യപ്പെട്ടാല്‍ പത്ത് ദിവസത്തിനകം അങ്ങിനെയല്ലെന്നതിന്റെ തെളിവുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കാനുള്ള അധികാരം ജില്ലാകമ്മീഷണര്‍മാര്‍ക്കും അസിസ്റ്റന്‍റ് ജില്ലാ കമ്മീഷണര്‍മാര്‍ക്കും നല്‍കും. അതിന് സാധിച്ചില്ലെങ്കില്‍ ആ വ്യക്തിയെ അനധികൃത കുടിയേറ്റക്കാരനായി കണക്കാക്കി രാജ്യത്ത് നിന്നും പുറന്തള്ളും.
കുടിയേറ്റ(അസമില്‍ നിന്നും പുറന്തള്ളല്‍) നിയമം 1950 ശക്തമായി നടപ്പാക്കാന്‍ തന്നെയാണ് അസം സര്‍ക്കാരിന്റെ നീക്കം. 1971ന് മുന്‍പ് അസമിലേക്ക് എത്തിയവരെ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കുമെന്നും അതിന് ശേഷം വന്നവരെ വിദേശികളായി കണക്കാക്കുമെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് പത്ത് ദിവസത്തെ അവധി നല്‍കും. ഇതിനോടകം അവര്‍ പൗരത്വ രേഖകള്‍ കാണിച്ചില്ലെങ്കില്‍ അവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈയിടെ 30,000 അനധികൃത കുടിയേറ്റക്കാരെ അസം തിരിച്ചയച്ചതായും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.
















