ഗുവാഹതി: വാണിജ്യ ഇടപാടിൽ ഭാരതത്തിനെതിരേ പറഞ്ഞതും ചെയ്തതും അബദ്ധമായിപ്പോയെന്ന് തിരിച്ചറിഞ്ഞുവെന്ന സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും നരേന്ദ്രമോദി.
‘സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ മുൻഗണന നൽകുക’ എന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഇന്ന് അസാമിൽ വിവിധ വികസന പദ്ധതികൾ തുടങ്ങിയ വൻപരിപാടിയിൽ ജനക്കൂട്ടത്തോട് ഇങ്ങനെ ആവശ്യപ്പെട്ടു: ”നിങ്ങൾ ഇനി വാങ്ങുന്നതെന്തും സ്വദേശിയായിരിക്കുമെന്ന് എനിക്ക് വാക്കുനൽകൂ.” ഏറെ നിർണായകവും തന്ത്രപ്രധാനവുമായ ആഹ്വാനം മോദി ഇങ്ങനെ വിശദീകരിച്ചു: ”സ്വദേശിയുടെ നിർവചനം എനിക്ക് ലളിതമാണ്; കമ്പനി ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും വന്നതാകാം, പക്ഷേ വിയർപ്പ് എന്റെ രാജ്യത്തെ യുവ സൈനികരുടെതായിരിക്കണം… ഭാരതത്തിൽ എന്ത് നിർമ്മിച്ചാലും അതിൽ എന്റെ ഭാരതമണ്ണിന്റെ ഗന്ധം ഉണ്ടായിരിക്കണം,” അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ പേരും കമ്പനിയുടെ രാജ്യവും മാത്രമല്ല, അതിനപ്പുറം ആഴത്തിൽ ഉൽപ്പന്നങ്ങളുടെ പിന്നിലെ അദ്ധ്വാനവും ആശയവും ആദർശവും മനസ്സിലാക്കിവേണം ഉപഭോഗമെന്നാണ് സന്ദേശം.
ഏത് പ്രദേശത്തിന്റെയും വികസനത്തിൽ കണക്റ്റിവിറ്റി (വിനിമയ ബന്ധം) നിർണായക പങ്ക് വഹിക്കുന്നു, അത് വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റോഡുകൾ, റെയിൽവേകൾ, എയർവേകൾ തുടങ്ങിയ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും ഫൈവ് ജി, ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ കണക്റ്റിവിറ്റിയും ഇതിൽ ഉൾപ്പെടുന്നു. ഈ പുരോഗതികൾ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ബിസിനസ്സ് വളർച്ചയെ നയിക്കുകയും ചെയ്യുന്നു, ശോഭനമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
അസമിൽ 18,000 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള പ്രദേശത്തിന്റെ ചുവടുവയ്‌പ്പാകും ഇത്.
















