തിരുവനന്തപുരം: മാരകമായ അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ചു മാസങ്ങളായി സര്‍ക്കാരും ആരോഗ്യമന്ത്രി വീണയും പറഞ്ഞതെല്ലാം പച്ചക്കള്ളമെന്നു വ്യക്തമായി. മരണ സംഖ്യയടക്കം പുതിയ കണക്ക്, ഗത്യന്തരമില്ലാതെ ഇന്നലെ മന്ത്രി പുറത്തുവിട്ടപ്പോഴാണ് സര്‍ക്കാര്‍ കള്ളക്കളി വെളിയില്‍ വന്നത്.
ഈ വര്‍ഷം അമീബിക് മസ്തിഷ്‌കജ്വരത്താല്‍ 17 പേര്‍ മരിച്ചെന്നാണ്, ഇന്നലെ മന്ത്രി വ്യക്തമാക്കിയത്. രണ്ടു പേര്‍ മാത്രം മരിച്ചെന്നാണ് നേരത്തേ ആരോഗ്യമന്ത്രി പറഞ്ഞത്. 66 പേര്‍ക്കു രോഗം ബാധിച്ചെന്നും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 18 പേര്‍ക്കെന്നാണ് പറഞ്ഞിരുന്നത്. ഈ മാസം മാത്രം 19 പേര്‍ക്കു രോഗമുണ്ടായി, ഏഴു പേര്‍ മരിച്ചു. ആറു പേര്‍ മരിച്ചെന്നായിരുന്നു മാധ്യമങ്ങളുടെ ഏകദേശ കണക്ക്. അടുത്ത ദിവസത്തെ നിയമസഭയില്‍ വലിയ പൊല്ലാപ്പാകുമെന്നു കണ്ടാണ് മന്ത്രി ഇന്നലെ ശരിയായ കണക്കു പുറത്തുവിട്ടത്.
സംസ്ഥാനത്ത്, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം മേഖലയില്‍ അമീബിക് മസ്തിഷ്‌കജ്വരം അപകടകരമായി പടരുകയാണ്. പ്രതിരോധ നടപടികള്‍ ഫലം കാണാതെ വന്നതോടെ ഉത്തര മേഖലയില്‍ രോഗം ബാധിക്കുന്നവര്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഏറ്റവുമൊടുവില്‍ ഒരാള്‍ മരിച്ചത് വ്യാഴാഴ്ചയാണ്. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(49)യാണ് മരിച്ചത്. പത്തു പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഒരുമാസത്തിനിടെ ഈ രോഗത്താല്‍ മരിക്കുന്ന ആറാമത്തെയാളാണ് ഷാജി.
ഇതിനിടെ തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ പതിനേഴുകാരനും മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നേരത്തേ കൊവിഡ് സമയത്തും രോഗ ബാധിതരുടെയും മരണത്തിന്റെയും കണക്ക് സര്‍ക്കാര്‍ കുറച്ചു കാണിച്ചിരുന്നു. ഇതും വലിയ വിവാദമായിരുന്നു.
















