ഗുരുവായൂർ: ആഘോഷങ്ങളും ഘോഷയാത്രയും നാടൻ കലകളും കോർത്തിണക്കി നാടെങ്ങും ഇന്ന് ശ്രീകൃഷ്ണ ജയന്തിയാഘോഷം. ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം തുടങ്ങി. വൻ ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം ദർശനം ലഭ്യമാക്കാൻ സാധ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.
പുലർച്ചെ മൂന്നിന് നിർമാല്യ ദർശനത്തോടെ ക്ഷേത്രത്തിലെ അഷ്ടമി രോഹിണി ചടങ്ങുകൾ തുടങ്ങി. ക്ഷേത്രത്തിലെത്തുന്നവർക്ക് ഇന്ന് പ്രത്യേക പ്രസാദ ഊട്ടും നടക്കും. 40,000 ആളുകൾക്കുള്ള സദ്യയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രത്തിലെ നാല് മണ്ഡപങ്ങളിലായി ഇരുന്നൂറിലേറെ കല്യാണങ്ങളും ഇന്ന് നടക്കും. രാവിലെ നാല് മണി മുതൽ വിവാഹങ്ങൾ നടക്കുകയാണ്. അഷ്ടമി രോഹിണിയുടെ ഭാഗമായി വൈകുന്നേരം മന്ത്രി വിഎൻ വാസവൻ ഉൾപ്പെടെ പങ്കെടുക്കുന്ന സാംസ്കാരിക സദസും നടക്കും. ക്ഷേത്രകലാ പുരസ്കാരമടക്കം വിതരണം ചെയ്യുക ഈ പരിപാടിയിലായിരിക്കും.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങൾ ഉണ്ട്. സമൂഹസദ്യ രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളിൽ നിന്നുള്ളവരും ക്ഷേത്രാങ്കണത്തിൽ എത്തും. അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വിഭവങ്ങൾ ചേർത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്. സദ്യയ്ക്ക് ആവശ്യമായ തൈര് ചേനപ്പാടിയിൽ നിന്ന് പരമ്പരാഗത ശൈലിയിൽ ക്ഷേത്രത്തിൽ ഘോഷയാത്രയായി എത്തിച്ചു.
ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര് പ്രസന്നകുമാര്‍ അറിയിച്ചു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.ശോഭായാത്രകളില്‍ കുട്ടികള്‍ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളില്‍ അണി നിരക്കുക. കുട്ടികള്‍ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയില്‍ എത്തുക.
















