സര്‍വാംഗസുന്ദരമായ ദേഹവും ശംഖചക്രാദി ആയുധങ്ങള്‍ ധരിച്ച ചതുര്‍ബാഹുക്കളും മാറില്‍ ശ്രീവത്സം എന്ന മറുകും കഴുത്തില്‍ കൗസ്തുഭവും മഞ്ഞപ്പട്ട് ഉടയാടയും വൈഡൂര്യാദി രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളും ചേര്‍ന്ന അദ്ഭുത ബാലന്‍.
ദിവ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട പുത്രനെ കണ്ട് വസുദേവരും ദേവകിയും കൈകൂപ്പി സ്തുതിച്ചു. ദ്വാപരയുഗത്തിന്റെ അവസാന ഭാഗത്ത് സോമവംശ ശാഖയായ യദുവംശത്തിലാണ് വിഷ്ണുഭഗവാന്‍ ശ്രീകൃഷ്ണനായി അവതരിച്ചത്. യോഗേശ്വരനായ ശ്രീകൃഷ്ണന്‍ നിത്യവിസ്മയമാണ്. എത്രയെത്ര കാന്തി വിശേഷങ്ങളാണ് ആ ചൈതന്യത്തില്‍ ലയിച്ചിരിക്കുന്നത്! വാരിയെടുത്തോമനിക്കാനും ലാളിക്കാനും ആഗ്രഹമുണര്‍ത്തുന്ന, ബാല്യത്തിന്റെ നിഷ്‌ക്കളങ്കമായ നിത്യഭാവം ഉണ്ണിക്കണ്ണനില്‍ പ്രകാശിക്കുന്നു.
വെണ്ണ കവരുകയും ഗോക്കളെ മേയ്‌ക്കുകയും ചങ്ങാതിമാരൊത്ത് ലീലയാടുകയും ചെയ്യുന്ന കൃഷ്ണന്‍. ബാല്യത്തിന്റെ സ്വത്വപരിവേഷമുള്ള അമ്പാടിയിലെ ആരോമലുണ്ണി. മഥുരയിലെ വീരയോദ്ധാവും ഭരണാധിപനുമായ കൃഷ്ണന്‍. ദ്വാരകയില്‍ രുഗ്മിണീ സമേതനായി വാണരുളുന്ന ദ്വാരകാധിപന്‍. ഗോവര്‍ദ്ധന പര്‍വതം ഉയര്‍ത്തി അമ്പാടിയെ പേമാരിയില്‍ നിന്നു രക്ഷിക്കുന്ന കൃഷ്ണന്‍. തുറന്ന വായില്‍ ഈരേഴ് ലോകങ്ങളും യശോദക്ക് കാണിച്ച് കൊടുക്കുന്ന കണ്ണന്‍. വേണുഗാനത്തിന്റെ ദിവ്യ മാധുര്യത്തിലൂടെ അമൃതിന്റെ ആനന്ദമേകുന്ന വേണുഗോപാലന്‍. ഗോപികമാരൊത്ത് രാസക്രീഡയാടുന്ന കൃഷ്ണന്‍.
കാളിയമര്‍ദ്ദനമാടുന്ന കൃഷ്ണന്‍. അക്ഷയമായ വിലാസ ഭംഗികളാല്‍ തരുണീ ചിത്തങ്ങളെ താലോലിക്കുന്ന കാമുകന്‍. അനുവാചക ഹൃദയങ്ങളെ ആനന്ദാനുഭൂതിയിലലിയിക്കുന്ന കലാകാരന്‍. നൂറ്റാണ്ടുകളുടെ ധിഷണാവ്യാപാരത്തിനു പോലും പൂര്‍ണമായി ഗ്രഹിക്കാനാവാത്ത ഗഹനമായ തത്ത്വങ്ങള്‍ ഉപദേശിച്ച ദാര്‍ശനികന്‍. ധൃതരാഷ്‌ട്രന്മാര്‍ നടുങ്ങിപ്പോകുന്ന രീതിയില്‍ പാര്‍ത്ഥന്റെ തേര് തെളിക്കുന്ന പാര്‍ത്ഥസാരഥി. അതുല്യനായ നയതന്ത്രജ്ഞന്റേയും അജയ്യനായ വീരയോദ്ധാവിന്റേയും തീക്ഷ്ണ വര്‍ണങ്ങള്‍ കൂടി ആസ്വത്വത്തില്‍ കലര്‍ന്നിട്ടുണ്ട്.
പൂതനയ്‌ക്കെന്നപോലെ ദുഷ്ടരായ രാക്ഷസന്മാര്‍ക്കും മരണത്തിലൂടെ മോക്ഷമരുളുന്നിടത്ത് ശ്രീകൃഷ്ണനില്‍ ഈശ്വരാവതാരത്തിന്റെ കടാക്ഷമാണുള്ളത്. കൃഷ്ണന്‍ പുലര്‍ത്തുന്ന ബന്ധങ്ങളുടെ വൈപുല്യവും വൈചിത്ര്യവും വിവരണാതീതവും വിസ്മയകരവുമാണ്. പ്രപഞ്ചത്തിന്റെ അപാരതയും കാലത്തിന്റെ അനന്തതയും കൃഷ്ണചൈതന്യത്തിലേക്ക് ഒതുങ്ങുന്നു. കൃഷ്ണമാനസം മഹാസാഗരത്തിന് തുല്യമാണ്. സ്‌തോഭങ്ങള്‍ അതില്‍ തരംഗങ്ങളായിരമ്പുകയില്ല. ചുഴികളായി തീരുകയേ ഉള്ളൂ. എന്നും എപ്പോഴും പ്രസാദത്തിന്റ തൂനിലാവ് ചൊരിയുന്ന ആനന്ദസ്വരൂപനാണ് ശ്രീകൃഷ്ണന്‍. നിഷ്‌ക്കാമമായ സ്‌നേഹമാണ് ലോകത്തില്‍ ഏറ്റവും വലിയ സുഖങ്ങളില്‍ മികച്ചത് എന്ന് ഭഗവദ്ഗീതയിലൂടെ ഓര്‍മ്മിപ്പിക്കുന്ന ഭഗവാന്‍ മാനവികതയുടെ മൂര്‍ത്തിഭാവമാണ്.
കുരുക്ഷേത്രയുദ്ധത്തില്‍ നഷ്ടപ്പെടുന്നവനോടൊപ്പം നിന്ന് ഇല്ലായ്‌മകളോട് പോരാടി അന്തിമ വിജയം നേടി. വേദനിക്കുന്ന, കഷ്ടപ്പെടുന്ന, വിധിയുടെ നിരാസത്തിന് വിധേയരാകുന്ന മഹാഭാരതത്തിലെ കഥാപാത്രങ്ങളെല്ലാം കൃഷ്ണനുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. കര്‍ണ്ണനും
അര്‍ജുനനും ഗാന്ധാരിയും രാധയും ദ്രൗപദിയും ജയദ്രഥനും അശ്വത്ഥാമാവും ധൃതരാഷ്‌ട്രരുമെല്ലാം കാലം അഗ്‌നിപരീക്ഷണത്തിന് വിധേയരാക്കിയ കഥാപാത്രങ്ങളാണ്. പ്രണയവും ഭക്തിയും രണ്ടല്ല ഒന്നാണെന്ന് രാധാകൃഷ്ണ പ്രണയം വ്യക്തമാക്കുന്നു. നാരദ ഭക്തി സൂത്രത്തില്‍ ഭക്തിയെ നിര്‍വചിച്ചിരിക്കുന്നത് -‘ സാത്വസ്മിന്‍ പരമപ്രേമരൂപാ’ എന്നാണ്. പരമമായ പ്രേമം തന്നെയാണ് ഭക്തി.
കൃഷ്ണഭക്തന്മാര്‍ക്കിടയില്‍ പ്രണയം ഭക്തിയുടെ ഏറ്റവും മനോഹരമായ ഉല്‍പന്നമാണ് എന്ന തിരിച്ചറിവ് ഗീതാഗോവിന്ദകര്‍ത്താവായ ജയദേവ കവിക്കുണ്ടായിരുന്നു. രാധയ്‌ക്ക് കൃഷ്ണനോട് തോന്നുന്ന പ്രണയം മീരയുടെ കൃഷ്ണഭക്തിയില്‍ നിന്ന് ഏറെ മുകളിലാണ്. കൃഷ്ണന് രാധയോടുള്ള പ്രണയം വിശ്വമാനവികതയിലെ ഏറ്റവും മഹത്തായ പ്രേമസങ്കല്‍പത്തിന്റെ സാക്ഷാല്‍ക്കാരമാണ്. കൃഷ്ണലീലകള്‍ക്കപ്പുറമുള്ള മറ്റൊരു നിഗൂഢ ലോകത്തെ കാണിച്ച് തരുന്നു രാധാകൃഷ്ണ പ്രണയം. കുരുക്ഷേത്രയുദ്ധം ഉറപ്പായ സന്ദര്‍ഭത്തില്‍ ധൃതരാഷ്‌ട്രരുടെ നി
ര്‍ദ്ദേശപ്രകാരം ദൂതുമായി സഞ്ജയന്‍ യുധിഷ്ഠിരന്റെ അടുത്തെത്തി. അവിടെ സന്നിഹിതനായിരുന്ന ശ്രീകൃഷ്ണന്‍ രാജനൈതികതയെക്കുറിച്ച് സഞ്ജയനോട് പറയുന്നുണ്ട്.
പാണ്ഡവരും കൗരവരും അഭിവൃദ്ധിപ്പെട്ട് കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും സമാധാനവും പരസ്പര സഹകരണവുമാണ് അവര്‍ക്ക് യോജിച്ചതെന്നും കൃഷ്ണന്‍ പറയുന്നു. എന്നാല്‍ കൗരവരുടെ അന്യായമായ തൃഷ്ണ രഞ്ജിപ്പിന് തടസ്സമാകുന്നു. ദുരാഗ്രഹം വിളയാടുമ്പോള്‍ സമാധാനം അസംഭവ്യമാണ്. വിശ്വഗതിക്കെതിരായ നടപടികളെ തുലനം ചെയ്യാന്‍ പ്രകൃതി പ്രയോഗിക്കുന്ന ആയുധമാണ് യുദ്ധം. സത്യത്തെ ധിക്കരിക്കാത്തതും വിശ്വഗതിക്ക് യോജിച്ചതുമായ സഹകരണം ലോക ജീവിതത്തെ സുഗമമാക്കുന്നു. ജ്ഞാനവും കര്‍മ്മവുമാണ് മാനവരാശിയെ നയിക്കുന്നത്. ജ്ഞാനത്തിനൊത്ത ആത്മാര്‍ത്ഥമായ പ്രവൃത്തിയാണ് ആവശ്യം.
അക്രമം, അനീതി, അപഹരണം, ബലാല്‍ക്കാരം തുടങ്ങി അന്യര്‍ക്ക് പീഡയുണ്ടാക്കുന്ന എല്ലാ പ്രവൃത്തികളും നിരുപാധികമായി തടയാന്‍ രാജന്യമാര്‍ തയാറാകണം. എല്ലാക്കാലത്തും പ്രസക്തമായ രാജനൈതികതയുടെ ഉത്തുംഗ ദര്‍ശനങ്ങളാണ് സഞ്ജയന്റെ മുമ്പില്‍ ഭഗവാന്‍ അവതരിപ്പിച്ചത്. യുദ്ധം അനിവാര്യമാണ് എന്നറിഞ്ഞിട്ടും രാജനൈതികത ഉയര്‍ത്തി പിടിക്കാന്‍ ശ്രീകൃഷ്ണന്‍ ഹസ്തിനപുരത്തിലേക്ക് ദൂത് പോകുന്നു. ദൂത് പരാജയപ്പെടുമെന്ന് നിശ്ചയമുണ്ടായിരുന്നു ശ്രീകൃഷ്ണന്. വിശ്വഗതിക്കുള്ള വിഘാതങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ ധര്‍മ്മയുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല എന്ന് കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ആദര്‍ശ സംരക്ഷണത്തിനും സത്യ സംരക്ഷണത്തിനും വേണ്ടി ധര്‍മ്മയുദ്ധത്തിന് മുതിരുന്നവര്‍ അതില്‍ നിന്നു പിന്തിരിയുന്നത് ആത്മവഞ്ചനയാണ്, പാപമാണ്. ഭഗവാന്റെ വാക്കുകള്‍ ആണിവ.
കുരുക്ഷേത്രത്തില്‍ പാര്‍ത്ഥന്റെ മനസ്സിനെ ഉത്തേജിപ്പിക്കാന്‍, ജീവിത ദര്‍ശനങ്ങളുടെ ഉത്തുംഗ ദാര്‍ശനിക തത്ത്വങ്ങള്‍ ആണ് ഭഗവാന്‍ ഉപദേശിക്കുന്നത്. തനിക്കവകാശപ്പെട്ടവ അന്യായമായി കൈയടക്കാന്‍ വരുന്നവരോട് സാമദാനഭേദങ്ങള്‍ വിഫലമെന്ന്
കണ്ടാല്‍ ധര്‍മ്മയുദ്ധം ചെയ്യുന്നത് അന്യായമല്ല. ഭഗവാന്‍ വീണ്ടും പറയുന്നു. സത്യവും നന്മയും സൗന്ദര്യവും മനുഷ്യന്റെ കര്‍മ്മത്തോടും അഭിലാഷത്തോടും ചേര്‍ന്ന് നില്‍ക്കുന്ന മൂന്ന് ഭാവങ്ങളാണ്. ഈ ഭാവരൂപങ്ങളെ തേജസ്സുള്ളതാക്കി മാറ്റുന്ന രാസപ്രക്രിയ നടക്കുന്നത് മനസ്സിലാണ്. മാനസികമായ ദര്‍ശനപരിവേഷത്തോടെ ചിന്തകള്‍ക്ക് ഊര്‍ജം പകരുന്നത് മനസ്സില്‍ നിന്നാണ്.
ആത്മവിദ്യയിലും മനഃശ്ശാസ്ത്രത്തിലും ഊന്നിയ ചിന്താപദ്ധതികളാണ് ഭഗവദ്ഗീത ലോകത്തിന് സംഭാവന ചെയ്യുന്നത്. വളരെയ സങ്കീര്‍ണവും സംഘര്‍ഷ പരവുമായ ഐന്ദ്രിയ സംവിധാനമാണ് മനുഷ്യന്റെത് എന്ന് ഗീത പറയുന്നു. ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയ ജീവിത കഥയാണ് ശ്രീകൃഷ്ണന്റേത്. മടക്കയാത്ര എന്ന സത്യത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴാണ് സ്വന്തം കര്‍മ ജീവിതത്തിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച്, അത് ഉന്നയിക്കുന്ന ധര്‍മ്മസങ്കടങ്ങളെക്കുറിച്ച് , അത് ഉയര്‍ത്തുന്ന ദുഃഖങ്ങളെ കുറിച്ച് ആലോചിക്കേണ്ടി വരുന്നത്. മനുഷ്യന്റെ വലിപ്പം എന്ന് പറയുന്നത് അവന്‍ അനുഭവിക്കുന്ന ദുഃഖങ്ങളുടെ വലിപ്പവും ധര്‍മസങ്കടങ്ങളുടെ തീവ്രതയുമാണ്.
കൃഷ്ണന്റെ ജീവിതത്തിലൂടെ കടന്ന് പോയ സന്ദര്‍ഭങ്ങള്‍ കൃഷ്ണമാനസത്തില്‍ എത്ര മുറിവുകളാണ് ഏല്‍പിച്ചിരിക്കുന്നത്? എത്ര കനത്ത ദുഃഖങ്ങളാണ് ഏല്‍പിച്ചത്? ശ്രീകൃഷ്ണന്റെ പ്രസന്നമായ പുഞ്ചിരിയുടെ നിഴലില്‍ ദുഃഖത്തിന്റെ കരിനീല നിഴല്‍ പരന്ന് കിടക്കുന്നു. ബാലിയെ നിഗ്രഹിച്ച സമയത്ത് രാമന്‍ അനുഭവിച്ച ധര്‍മ്മ സങ്കടം കുരുക്ഷേത്ര യുദ്ധവേളയില്‍ കൃഷ്ണനും അനുഭവിച്ചു. യോഗേശ്വരനായ കൃഷ്ണന്റെ അന്തരാത്മാവാണ് സ്‌തോഭങ്ങളുടെ വേദി. അതില്‍ ഇളക്കാനാവാത്ത അഗാധതയോടു കൂടി വര്‍ത്തിക്കുന്ന ഒരു വേദന ലഹരിയായ് മാറുന്നു. ആ ലഹരി മുരളീമൃദുരവമായി ഉയര്‍ന്ന് ചക്രവാള സീമകളോളം എത്തി ജീവജാലങ്ങളെ പുളകം കൊള്ളിക്കുന്നു. ആരാധകരും വിശ്വാസികളും സഹസ്രാബ്ദങ്ങള്‍ കൊണ്ടാടിയിട്ടും തിരിച്ചറിയപ്പെടാതെ പോയ ഒരു കൃഷ്ണനുണ്ട്. ആത്മവിലാപങ്ങളും ആത്മനിരാസങ്ങളും ഉള്ളിലൊതുക്കിയ കൃഷ്ണന്‍. ദ്വാപരയുഗധര്‍മ്മപരിപാലനത്തിനായി ജന്മമെടുത്ത കയ്‌പാര്‍ന്ന ജീവിതാനുഭവങ്ങളുടെ തീച്ചൂളയിലൂടെ പോരാടി ജീവിച്ച യുഗപ്രഭാവനായ അവതാര മൂര്‍ത്തി. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ പ്രപഞ്ചത്തിന് ധര്‍മ്മ പ്രകാശം ചൊരിയുന്ന ചൈതന്യം
യുദ്ധം നടക്കുന്നത് മനുഷ്യ മനസ്സില്‍
കുരുക്ഷേത്രയുദ്ധഭൂമിയില്‍ പുത്രന്‍മാരുടെ മൃതശരീരങ്ങള്‍ തിരയുന്ന ഗാന്ധാരിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ശ്രീകൃഷ്ണന് നേരെ ഗാന്ധാരി പൊട്ടിത്തെറിച്ചു. കൃഷ്ണാ.. നീയല്ലേ എന്റെ ഉണ്ണികളെ കൊല്ലിച്ചത്? നീ വിചാരിച്ചിരുന്നെങ്കില്‍ യുദ്ധം ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞ് ഗാന്ധാരി കൃഷ്ണനെ ശപിക്കുന്നു. കൃഷ്ണന്‍ പറഞ്ഞു: ഞാന്‍ വിചാരിച്ചാലും യുദ്ധം ഒഴിവാകില്ലായിരുന്നു. പാണ്ഡുവിനും കുന്തിക്കും അഞ്ച് മക്കള്‍ പിറന്നപ്പോള്‍ നീ നൂറ്റിയൊന്ന് മക്കളെ ജനിപ്പിച്ചു. പാണ്ഡവര്‍ക്ക് രാജ്യാധികാരം ലഭിക്കും എന്ന ചിന്ത നിന്റെ മനസ്സില്‍ പൊന്തിവന്നു. അവിടെയാണ് കുരുക്ഷേത്രയുദ്ധത്തിന്റെ ബീജാവാപം നടന്നത്. യുദ്ധം മനുഷ്യ മനസ്സിലാണ് പിറക്കുന്നത് എന്ന സത്യമാണ് ശ്രീകൃഷ്ണന്‍ ഇവിടെ വെളിവാക്കുന്നത്.
(സ്റ്റാറ്റിസ്റ്റിക്‌സ് പ്രഫസറായ ലേഖകന്‍ ശ്രീപദ്മനാഭ അന്തര്‍ദ്ദേശീയ സത്ര സമിതിയുടെ ജനറല്‍ സെക്രട്ടറിയാണ്)
















