പത്തനംതിട്ട: തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ കൂടുതല്‍ പരാതികള്‍. ലോ അക്കാദമിയുടെ നിയമ ലംഘനങ്ങളും ചട്ട വിരുദ്ധ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശിയായ അദ്ധ്യാപകന്‍ ജ്യോതിസ് വി. പിള്ളയാണ് പരാതിക്കാരന്‍.
അക്കാദമിക്കു പാട്ടത്തിന് നല്‍കിയ കോടികളുടെ സര്‍ക്കാര്‍ ഭൂമി വെറുതേ കിടക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്. 1968ല്‍ മൂന്ന് വര്‍ഷത്തേക്ക് 11.49 ഏക്കര്‍ കോളജ് നടത്തിപ്പിന് പാട്ടത്തിനു നല്‍കി. മൂന്ന് വര്‍ഷം മതിയാകില്ലെന്ന് പറഞ്ഞ് കരാര്‍ 30 വര്‍ഷമാക്കി. അഞ്ചേക്കര്‍ വസ്തു മതിയെന്നിരിക്കെ സര്‍ക്കാരിന്റെ ഒത്താശയോടെ 6.49 ഏക്കറാണ് അധികം നല്‍കിയത്. അങ്ങനെ 300 കോടിയുടെ ഭൂമി ലോ അക്കാദമി സ്ഥാപകന്‍ നാരായണന്‍ നായരുടെ കുടുംബങ്ങളുടെ പേരില്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. തലസ്ഥാനത്ത് മന്ത്രി മന്ദിരങ്ങളും ഓഫീസുകളും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്.
1973ല്‍ തിരുവനന്തപുരം പുന്നന്‍ റോഡില്‍ അക്കാദമി 35 സെന്റ് വാങ്ങിയതും കോടതിക്കടുത്ത് മറ്റൊരു വസ്തു വാങ്ങിയതും മറച്ചുവച്ച് 1984ല്‍ 11.49 ഏക്കര്‍ പതിച്ചു വാങ്ങി. അക്കാദമിയോട് ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ 28 സെന്റും ഇവര്‍ കൈവശപ്പെടുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു ഓരോ വര്‍ഷവും പുതുക്കേണ്ട ഭരണസമിതി. അക്കാദമി നടത്തിപ്പ് ഡയറക്ടര്‍ക്കാണ്. ഭരണസമിതിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓരോ വര്‍ഷവും നിശ്ചയിക്കാനുള്ള കത്ത് സര്‍ക്കാരിനു നല്‍കേണ്ടത് ഡയറക്ടറാണ്. എന്നാല്‍ കത്ത് നല്‍കാത്തതിനാല്‍ ഭരണസമിതിയില്‍ സര്‍ക്കാര്‍ അംഗങ്ങളുടെ പ്രാതിനിധ്യവും സര്‍ക്കാരിനുള്ള നിയന്ത്രണവും ഇല്ലാതായി. നിലവില്‍ നാരായണന്‍ നായരുടെ കുടുംബ സ്വത്ത് എന്ന നിലയിലാണ് പ്രവര്‍ത്തനം.
സ്ഥലം മറിച്ചു വാടകയ്‌ക്ക് നല്‍കാന്‍ പാട്ടക്കരാറില്‍ വ്യവസ്ഥയില്ല. പക്ഷെ കരാറിനു വിരുദ്ധമായി പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖ, മൂന്ന് ഹോട്ടലുകള്‍ തുടങ്ങിയവ വാടക ഈടാക്കി അക്കാദമിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോലിയക്കോട് നാരായണന്‍ നായരെയും ഭാര്യയെയും മരണശേഷം ഇവിടെയാണ് സംസ്‌കരിച്ചത്. ഇവിടെ സ്മാരകസ്തൂപങ്ങള്‍ പണിതിട്ടുമുണ്ട്.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ 2017ല്‍ മുന്‍ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നടത്തി പാട്ടത്തിനു നല്‍കിയതും പതിച്ചു കൊടുത്തതുമായ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റാനും ഉന്നതതല അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍ന്നുവന്ന ഇടതു മുന്നണി സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് പൂഴ്‌ത്തി.
അക്കാദമി സ്വന്തം ഭൂമിയിലേക്ക് മാറ്റിച്ച് സര്‍ക്കാര്‍ 11.49 ഏക്കര്‍ ഏറ്റെടുത്ത് നിയമഗവേഷണ സ്ഥാപനമായോ ലോ യൂണിവേഴ്സിറ്റിയായോ മാറ്റണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഗവര്‍ണര്‍, സംസ്ഥാന സര്‍ക്കാര്‍, പ്രധാനമന്ത്രി, രാഷ്‌ട്രപതി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച പരാതി സമര്‍പ്പിച്ചതായി പരാതിക്കാരന്‍ ജ്യോതിസ് വി. പിള്ള പറഞ്ഞു.
















