കണ്ണൂർ: പോലീസ് അനാസ്ഥയിൽ ഇരുകാലുകളും നഷ്ടമായി, ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ, പൊരുതി നേടിയ വിജയവുമായി മുന്നേറിയ ആകാശ് പുതുജീവിതത്തിലേക്ക്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പോലീസിന്റെ അശ്രദ്ധയിൽ ആകാശിന് കാലുകൾ നഷ്ടമായത്. പോലീസ് റിക്കവറി വാൻ കയറുകെട്ടി വലിച്ചു കൊണ്ട് പോകുകയായിരുന്ന ഒരു ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റിയെത്തി, സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന ആകാശിന്റെ കാലുകളിയുടെ കയറി ഇറങ്ങിയപ്പോൾ ചതഞ്ഞരഞ്ഞു പോവുകയായിരുന്നു.
ആ കൊച്ചു കുട്ടിയുടെ ജീവിതം ഒറ്റ നിമിഷം കൊണ്ട് തകർച്ചയിലേക്ക് പതിച്ച സംഭവമുണ്ടായത് 2007 ജനുവരി 5 ന് വൈകിട്ട് കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക്കിന് സമീപമായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആകാശിന്റെയും കൂട്ടുകാരുടെയും ദേഹത്തേക്ക് കയർ പൊട്ടി വാഹനം പാഞ്ഞുകയറുകയായിരുന്നു. ഇരുമ്പുകമ്പിയോ വടമോ ഉപയോഗിക്കേണ്ടിടത്ത് കയർ ഉപയോഗിച്ച പോലീസ് അനാസ്ഥയാണ് സംഭവത്തിന് അടിസ്ഥാനകാരണം.
പരിക്കിൽ പഴുപ്പ് കയറിയതോടെ ജനുവരി 13 ന് ഇടതുകാലും 16 ന് വലതുകാലും മുറിച്ചു മാറ്റേണ്ടി വന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അക്കാലത്ത് വാഗ്ദാനങ്ങളും ഉറപ്പുകളും പലതും നൽകിയെങ്കിലും എല്ലാം വാക്കുകളിൽ ഒതുങ്ങിയെന്ന് ആകാശ് പറയുന്നു. ”ഒന്നും പേടിക്കണ്ട കേരള പോലീസ് കൂടെ ഉണ്ട്” എന്നായിരുന്നു സംഭവ ദിവസം ആശുപത്രിയിലെത്തിയ അന്നത്തെ ഉത്തര മേഖല ഐജി എം.എൻ. കൃഷ്ണമൂർത്തി ആകാശിന്റെ പിതാവ് മഹേഷ് കുമാറിന് നൽകിയ ഉറപ്പ്.
എന്നാൽ, ചികിത്സയ്‌ക്ക് ഒരു രൂപ പോലും നൽകാതെ അധികൃതർ അന്ന് ഒഴിഞ്ഞ് മാറുകയാണ് അന്ന് ചെയ്തതെന്ന് പറയുമ്പോൾ,18 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന് വാക്കു മുറിയുന്നു. തൃശ്ശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ രവി പനയ്‌ക്കൽ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം വഴി ആകാശിന്റെ ദുരന്തം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നേടിക്കൊടുത്തു. പ്രായപൂർത്തിയാകുമ്പോൾ ജോലിയും ഉറപ്പു കൊടുത്തു. ഓട്ടോ മാറ്റിക്ക് ഇലക്ട്രിക് കാർ സ്വന്തമായി ഓടിച്ചു പോകുന്ന ആകാശ് ഇന്ന് കോഴിക്കോട് വാട്ടർ റിസോഴ്സസ് ഡിപ്പാർട്ടുമെൻ്റ് പ്രോജക്ട് വൺ ചീഫ് എഞ്ചനിയർ ഓഫീസിൽ സീനിയർ ക്ലർക്കാണ്.
കേരള പോലീസിനോട് പൊരുതി വിജയം നേടിയ ആകാശിന്റെ ജീവിത യാത്രയിൽ കൂട്ടായി നാളെ മുതൽ വേങ്ങേരി സ്വദേശിനി ദേവപ്രിയ മഠത്തിലും ചേരുകയാണ്.
















