ആലുവ : മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെ രണ്ട് മോഷ്ടാക്കൾ പോലീസ് പിടിയിൽ. ആസാം മോറിഗോൺ ഗുഗാവോനുള്ള റുഹൂൽ അമീൻ (27), നാഗാലാൻ്റ് ധിമാപൂര് ഘംകരിയ ഖാസിം അലി (35) എന്നിവരെയാണ് ആലങ്ങാട് പോലീസ് പിടികൂടിയത്.
ആലുവ തായിക്കാട്ടുകര ചവറുപാടം ഭാഗത്ത് മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടിയിലായത്. ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവാലൂർ, കോട്ടപ്പുറം, അടുവാതുരുത്ത്, മാളികംപീടിക തുടങ്ങിയ ഭാഗങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ തിരുവാലൂർ ഭാഗത്തെ വീട്ടിൽ നിന്നും സീലിംഗ് ഫാനുകളുടെ മോട്ടോറുകൾ, മോട്ടോർ പമ്പുകൾ, നിലവിളക്ക്, കിണ്ടി, ഇലക്ട്രിക്, പ്ലംബിംഗ് ഫിറ്റിംഗുകൾ എന്നിവ ഉൾപ്പെടെ 193000 വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു.
ആലുവ ഡി വൈ എസ് പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ് ഐ മാരായ പ്രദീപ്, മുഹമ്മദ് അൻസാർ, സാജൻ, എ എസ് ഐ പ്രതീഷ്, എസ് സി പി ഓ മാരായ ഷാരോ, മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, ശ്രീകാന്ത്, സിപിഒ അജിത തിലകൻ എന്നിവരാണ് ഉണ്ടായിരുന്നത്.
















