പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളി ഹൈക്കോടതി അനുമതിയില്ലാതെ കേടുപാട് പരിഹരിക്കാന്‍ ഇളക്കിയത് അത്യന്തം ഗുരുതരമായ സുരക്ഷാവീഴ്ചയും ക്ഷേത്ര ആചാരങ്ങള്‍ക്കും ചൈതന്യത്തിനും വിരുദ്ധവുമാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. എങ്ങിനെയാണ് ക്ഷേത്രവും ആചാരങ്ങളും പരിപാലിക്കേണ്ടത് എന്നറിയാത്തവര്‍ ക്ഷേത്രഭരണം കൈയാളുന്നതിന്റെ പ്രശ്‌നങ്ങളാണ് ഇതെല്ലാം.
ശ്രീകോവിലില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം മനസിലാക്കാതെ വിധിയാംവണ്ണം അനുജ്ഞ വാങ്ങാതെ നിയമനടപടികള്‍ പാലിക്കാതെയും സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോയത് അത്യന്തം അപലപനീയമാണ്. ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സ്വര്‍ണ പാളികള്‍ ഇളക്കിമാറ്റി സന്നിധാനത്തിന് പുറത്തേക്ക് മോഷണസമാനമായ രീതിയിലാണ് കൊണ്ടുപോയത്. ഇതിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കണം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് ക്ഷേത്ര സങ്കേതത്തിനുള്ളില്‍ വച്ചായിരിക്കണം. ഇതിനായി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി കോടതി നിയമിക്കുന്ന കമ്മിഷന്റെ സാന്നിധ്യത്തില്‍ പണികള്‍ നടത്തണം. ഒരു ദിവസം കൊണ്ട് പണിപൂര്‍ത്തിയാകാതെ വന്നാല്‍ ലോക്കറില്‍ സൂക്ഷിച്ച് പിറ്റേന്ന് കമ്മിഷന്റെ സാന്നിധ്യത്തില്‍ തുറന്നു പണിപൂര്‍ത്തിയാക്കി കമ്മിഷന്‍ ഹൈക്കോടതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്കണം. ഈ ഉത്തരവ് നിലനില്‍ക്കെ സ്‌പെഷല്‍ കമ്മിഷണര്‍ പോലും അറിയാതെ രാത്രിയില്‍ സ്വര്‍ണ പാളി ഇളക്കി രഹസ്യമായി സംസ്ഥാനത്തിന് പുറത്ത് കൊണ്ടുപോയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കമ്മിഷന്‍ ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയപ്പോള്‍ ദേവസ്വം പ്രസിഡന്റ് ഇതിനെ നിസാരവല്‍ക്കരിക്കാന്‍ ആണ് ശ്രമിച്ചത്. മകരവിളക്ക് ദിവസം വഴിപാടായി ക്ഷേത്രം പുഷ്പാലങ്കാരം നടത്തുന്നതിനുപോലും ഹൈക്കോടതി വിലക്കും നിയന്ത്രണവും ഉണ്ടായിരിക്കെ ഇത് ബോധ്യമുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കാണിച്ച കൃത്യവിലോപവും ആചാര ധ്വംസനവും കോടതി അലക്ഷ്യവും നിസ്സാരമായി കാണാന്‍ ആവില്ല. പവിത്രമായ ശബരിമല ശ്രീകോവിലിന് പോലും കച്ചവടലാക്കോടെ നോക്കിക്കാണുന്ന അധികൃതരുടെ സമീപനത്തിനെതിരെ ശക്തമായി ഭക്തജന പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കുറ്റക്കാര്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തുകയും ഗൂഢാലോചന പുറത്തുകൊണ്ടുവരികയും ചെയ്യണം. വികസന പ്രവര്‍ത്തനം എന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്നുവന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഭഗവാന്റെ യോഗദണ്ഡ് ജപമാലയും ഉള്‍പ്പെടെ കേടുപാട് തീര്‍ക്കുന്നതിനായി എന്ന പേരില്‍ നടത്തിയ പണികളും പരിശോധിക്കുകയും സമഗ്രമായി അന്വേഷണം നടത്തുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
സപ്തംബര്‍ 19, 20 തീയതികളില്‍ വെര്‍ച്വല്‍ ക്യൂ നിര്‍ത്തിവെച്ച് ഭക്തരെ ശബരിമല ദര്‍ശനത്തില്‍ നിന്നും തടയുന്ന നീക്കത്തെയും ക്ഷേത്ര ആചാര സംരക്ഷണ സമിതി യോഗം അപലപിച്ചു. സമിതി പ്രസിഡന്റ് ദീപാവര്‍മ്മ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എന്‍. നാരായണവര്‍മ്മ, ജനറല്‍ സെക്രട്ടറി ജി. പൃഥ്വിപാല്‍, സെക്രട്ടറി അനില്‍കുമാര്‍ എം.ആര്‍, ജെ. കൃഷ്ണകുമാര്‍, അനില്‍ വാത്തിക്കുളം, കെ.ആര്‍ രാജീവ്, ട്രഷറര്‍ ഗീതക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
















