ന്യൂദൽഹി: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു പറഞ്ഞു. വിമാനക്കമ്പനികൾക്ക് അവരുടെ യാത്രാനിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധങ്ങളെ തുടർന്ന് നേരത്തെ നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ നിരവധി യാത്രക്കാർക്ക് കാഠ്മണ്ഡുവിൽ നിന്ന് മടങ്ങാൻ കഴിഞ്ഞില്ല. എന്നാൽ കാഠ്മണ്ഡുവിലെ വിമാനത്താവള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ ഇന്ത്യാ ഗവൺമെന്റിന്റെ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർ ഇന്ത്യയും ഇൻഡിഗോയുമായി സഹകരിച്ച് ഇന്ന് മുതൽ ഷെഡ്യൂൾ ചെയ്ത സർവീസുകൾ പുനരാരംഭിക്കുന്നതിനു പുറമെ അടുത്ത കുറച്ച് ദിവസങ്ങളിലും അധിക വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും നായിഡു പറഞ്ഞു.
കൂടാതെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങൾ കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ദൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കും ഇന്നും നാളെയും തിരിച്ചും പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
നേപ്പാളിലെ പ്രക്ഷോഭത്തെ തുടർന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളം കഴിഞ്ഞ ദിവസം അടച്ചിരുന്നു. പിന്നീട് ബുധനാഴ്ചയാണ് അതിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.











