സാഹിത്യ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ടിക്കറ്റെടുത്ത് കയറിയിരുന്ന ഒരാസ്വാദകസമൂഹം എഴുപതുകളില്‍ കൂത്താട്ടുകുളം സി.ജെ സ്മാരക പ്രസംഗ പരമ്പരകളെ സമ്പന്നമാക്കിയിരുന്നു. ആ പ്രഭാഷണങ്ങള്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുഞ്ചന്‍ പറമ്പില്‍ എംടിയാണ് സാഹിത്യോത്സവം എന്ന പേരില്‍ സഹൃദയ കൂട്ടായ്‌മക്ക് പിന്നീട് തണലൊരുക്കിയത്. ആദ്യവര്‍ഷങ്ങള്‍ പ്രഭാഷക-വിഷയ വൈവിധ്യം കൊണ്ടും എംടി എന്ന കാന്തികത കൊണ്ടും അത് ശ്രദ്ധിക്കപ്പെട്ടു. നിലയ വിദ്വാന്മാരുടെ ആധിപത്യത്തില്‍ കാലക്രമത്തില്‍ അതും ക്ലാവുകയറി.
മാധ്യമ-പ്രസാധക സ്ഥാപനങ്ങള്‍ സാഹിത്യോത്സവങ്ങളെ വാണിജ്യവത്കരിച്ചതോടെ അതിന്റെ ആകാരസുഷമ തന്നെ മാറി. പ്രവേശനം ടിക്കറ്റുവച്ചതോടെ യുവതീ-യുവാക്കള്‍ക്ക് നഗരകാന്താരത്തില്‍ സൈ്വര്യമായൊരിടമായിക്കൂടി അത് മാറി. വേദിയിലിരുന്ന് സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പ്രശംസിക്കുന്നു. ചുള്ളിക്കാട് തിരിച്ച് ഇക്കാലത്തിന്റെ മഹാകവിയെന്ന് വിളിച്ച് സച്ചിദാനന്ദനെ പ്രീണിപ്പിക്കുന്നു. മുകുന്ദന്‍ സാഹിത്യകാരന്മാരെ ഒന്നടങ്കം അധികാരത്തിന്റെ തണലിലേക്ക് ആഹ്വാനം ചെയ്യുന്നു. പരസ്പരം പുറം ചൊറിയുന്ന സംഭാഷണങ്ങള്‍ കൊഴുത്തപ്പോള്‍ ശുഷ്‌ക സദസ്സുകള്‍ മറ്റു വിനോദങ്ങളിലേക്ക് വഴുതിപ്പോയത് സ്വാഭാവികം! പുസ്തകക്കച്ചവടവും അവനവനിസവും, പ്രസാധകര്‍ ദിനംപ്രതി പുതിയ പതിപ്പിറക്കി നട്ടുവളര്‍ത്തിയ എഴുത്തുകാരും എല്ലാം ചേര്‍ന്ന് സാഹിത്യോത്സവങ്ങളുടെ നിറം കെടുത്തിയെന്നതാണ് നേര്.
പുസ്തക പ്രകാശനം മുഖ്യ ഇനമാക്കി ആളെക്കൂട്ടാമെന്ന് തെളിയിച്ച ഷാര്‍ജ പുസ്തകോത്സവവും കവര്‍ പ്രകാശനങ്ങളിലേക്ക് തെന്നിമാറിയതോടെ, ഒരിക്കലും ഭൂജാതമാകാത്ത പുസ്തകങ്ങളുടെ ചരിത്രഭൂമികയായി, സെമിത്തേരിയായിക്കൂടി അത് മാറിയെന്ന് ചില അനുഭവസ്ഥര്‍ അടക്കം പറയുന്നു!
സര്‍ക്കാരിന്റെ നികുതിപ്പണംകൊണ്ട് സാഹിത്യഭിക്ഷാംദേഹികള്‍ക്ക് കഞ്ഞി പാര്‍ച്ച നടത്താനുള്ള ഒന്നായി സാഹിത്യ അക്കാദമി സാഹിത്യോത്സവത്തെ പരിഷ്‌കരിച്ചു. കൊല്ലത്താലുള്ള ഈ താലപ്പൊലിക്ക് ചില സവിശേഷതകളുണ്ട്. സാഹിത്യത്തിന്റെ ലോക്കല്‍ കമ്മിറ്റിതലത്തില്‍ നടക്കുന്ന ഈ കലാപരിപാടിക്ക് അന്താരാഷ്‌ട്ര പുസ്തകോത്സവം എന്നാണ് വിളിപ്പേര്. ആരംഭദിനത്തലേന്നു പോലും പങ്കെടുക്കുന്നവരുടെ ഫൈനല്‍ ലിസ്റ്റ് ആകാറില്ല. ലാസ്റ്റ് ബസ്സില്‍ ആളെക്കയറ്റുന്നപോലെ സമസ്ത പു.ക.സക്കാരേയും അകത്തു കയറ്റും. അക്കാദമി പ്രസിദ്ധീകരണങ്ങള്‍, പരിപാടികളുടെ ക്ഷണക്കത്തുകള്‍ എന്നിവ വിശിഷ്ടാംഗങ്ങള്‍ക്കും മുന്‍ ഭാരവാഹികള്‍ക്കും അയക്കുന്ന ഒരു പതിവുണ്ട്. എന്നാല്‍ സാഹിത്യോത്സവ കാര്യപരിപാടി അത്യന്തം ഗൂഢമായി സൂക്ഷിക്കേണ്ടതുള്ളതിനാല്‍ ആര്‍ക്കും അയക്കാറില്ല. ക്ഷണിക്കപ്പെട്ടവരാര്, തഴയപ്പെട്ട പ്രമുഖരാരൊക്കെ എന്നൊന്നും പുറത്താരും അറിയാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍ മാത്രം.
ഉദ്ഘാടകനായ മുഖ്യമന്ത്രിയും സാംസ്‌കാരികവകുപ്പ് മന്ത്രിയും പോലും ഇക്കുറി സാഹിത്യ നഗരിയിലേക്ക് എത്തിനോക്കിയില്ല. താന്‍തന്നെ വച്ച്, താന്‍ തന്നെ വിളമ്പി, താന്‍ തന്നെ ഉണ്ണുന്ന ഒരു സദ്യയായി സാഹിത്യോത്സവം, ഇക്കുറി. വേദികള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍, സദസ്സുകള്‍ വിജനമായിരുന്നു. യാത്രപ്പടി വാങ്ങി, പരസ്പരം കെട്ടിപ്പിടിച്ച്, സെല്‍ഫിയെടുത്ത് അനുയായികളും, ആശ്രിതരും, പാര്‍ട്ടിക്കാരും സമാധാനമായി പിരിഞ്ഞുപോയി. പിന്നാമ്പുറത്തുപോലും ഇല കിട്ടാതെ ചില പാവം പു.ക.സ.ക്കാര്‍ നെഞ്ചത്തടിച്ച് കരഞ്ഞുകൊണ്ട് തേക്കിന്‍കാട്ടില്‍ അലയുന്നുണ്ടായിരുന്നുവത്രെ!
കോടികള്‍ പൂത്തിരി കത്തിച്ച അന്താരാഷ്‌ട്ര സാഹിത്യോത്സവം കൊടിയിറങ്ങുമ്പോള്‍ അക്കാദമിക്ക് ഒന്നഭിമാനിക്കാം. ടി. പത്മനാഭന്‍, എം. ലീലാവതി, സി. രാധാകൃഷ്ണന്‍, പ്രഭാവര്‍മ്മ, മധുസൂദനന്‍നായര്‍ തുടങ്ങി മലയാളം നെഞ്ചേറ്റിയ എഴുത്തുകാരില്‍ ഭൂരിഭാഗവും ക്ഷണിക്കപ്പെട്ടിരുന്നില്ല. ഷാജര്‍ഖാനെപ്പോലുള്ള വിപ്ലവ ശുക്രനക്ഷത്രങ്ങളെക്കൊണ്ട് അരങ്ങ് നിറച്ചു. ലോക്കല്‍ പേജിനപ്പുറത്തേക്ക് വാര്‍ത്തകളൊന്നും ചേേക്കറാത്തതുകൊണ്ട് ഈ നിറംകെട്ട തനിക്ക് താന്‍ കൊണ്ടാടിയ ഉത്സവക്കേമത്തം മാലോകര്‍ അറിയാതെ പോ
യതും നന്നായി!
















