ന്യൂദൽഹി : ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉള്ള എബിവിപി സ്ഥാനാർഥികളെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. നാമനിർദേശ പത്രിക പിൻവലിക്കണ്ട അവസാന ദിനമായ നാളെ സെൻട്രൽ പാനലിൽ മത്സരിക്കുന്ന നാല് സ്ഥാനാർഥികളെ എബിവിപി പ്രഖ്യാപിക്കും.
ബുധനാഴ്ച വൈകിട്ടോടെ സാധ്യത പട്ടികയിൽ ഉള്ള എബിവിപിയുടെ ആറ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ആര്യൻ മാൻ, ദീപിക ഝാ, ഗോവിന്ദ് തൻവർ, കുനാൽ ചൗധരി, ലക്ഷ്യ രാജ് സിംഗ്, യഷ് ദബാസ് എന്നിവരാണ് ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്. അവസാന ഘട്ട പരിശോധനകളിൽ നോമിനേഷൻ അസാധാരണമായി റദ്ദാക്കപ്പെട്ടാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും എന്ന സാഹചര്യം കണക്കിലെടുത്താണ് എബിവിപി യിൽ നിന്നും കൂടുതൽ പേർ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
നാമനിർദേശ പത്രിക സമർപ്പിച്ച ആറ് എബിവിപി പ്രവർത്തകർക്കും എബിവിപി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ ആശംസകൾ അറിയിച്ചു. എബിവിപി നേതൃത്വം നൽകിയ 2024-24 ദൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി നിലകൊണ്ടിരുന്നു എന്നും ഒരു കോഴ്സ് ഒരു ഫീസ് വ്യവസ്ഥ , കേന്ദ്രീകൃത ഹോസ്റ്റൽ സംവിധാനം നടപ്പിലാക്കുക എന്നിങ്ങനെയുള്ള നിരവധി ആവശ്യങ്ങൾ നടപിലാക്കാം എന്ന് സർവ്വകലാശാല ഭരണസമിതി തീരുമാനിച്ചത് എബിവിപി യുടെ ഇടപെടൽ മൂലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലും വിജയിച്ച് എബിവിപി ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















