തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തു.
മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് മൊഴി നൽകി. ട്രാൻസ്‌ജെന്റര്‍ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പോലീസിനെ അറിയിച്ചു. ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പോലീസ് സംസാരിച്ചു. നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.
മൊഴി നൽകാൻ തയാറല്ലെന്ന ഇരകളുടെ നിലപാട് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ ആലോചിക്കുക. പരാതി നൽകിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്. ഗർഭഛിദ്രത്തിന് ഭീഷണപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദ രേഖയും ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
രാഹുലിനെതിരായ ലൈംഗികാതിക്രമ കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആർ സമർപ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണിൽ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങൾ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത്.
















