വാഷിങ്ടൺ: ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മേൽ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.
എണ്ണ വാങ്ങുന്നതിലൂടെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും ചൈനയും നിർണായക പങ്കാണ് വഹിക്കുന്നത്. ചൊവ്വാഴ്ച വാഷിംഗ്ടണിൽ മുതിർന്ന യുഎസ്, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത ശേഷമാണ് പ്രസിഡന്റ് ഈ അഭ്യർത്ഥന നടത്തിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ സാമ്പത്തിക ചെലവ് മോസ്കോയ്‌ക്ക് എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു സംയുക്ത യോഗം ലക്ഷ്യമിടുന്നത്.
യൂറോപ്യൻ പങ്കാളികൾ കൂടെ വന്നാൽ തങ്ങളുടെ പങ്ക് നിർവഹിക്കാൻ തയ്യാറാണെന്ന് യോഗത്തിന് ശേഷം ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ, ജൂലൈയിൽ ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം പരസ്പര താരിഫ് ട്രംപ് പ്രഖ്യാപിച്ചിരുന്നു, പിന്നീട് അത് 50 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ വ്യാപാരം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അതേസമയം ചൈന ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമാണെങ്കിലും, യുഎസ് തീരുവ ഉയർത്തിയിട്ടില്ല. നിലവിൽ ചൈനീസ് ഇറക്കുമതികൾക്ക് 30 ശതമാനം തീരുവയാണ് ചുമത്തുന്നത്.
















