ന്യൂദൽഹി: ദൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ നടത്തിയ നീക്കത്തിൽ ഒരു ചാരവൃത്തി സംഘത്തെ തകർത്തു. ഈ കേസിൽ നേപ്പാളി പൗരനായ പ്രഭാത് കുമാർ ചൗരസ്യ (43) അറസ്റ്റിലായി.
ഇയാളിൽ നിന്നുമായി 16 ഇന്ത്യൻ സിം കാർഡുകൾ ലഭിച്ചു. അതിൽ 11 സിം കാർഡുകൾ പാകിസ്ഥാനിലെ ലാഹോർ, ബഹവൽപൂർ എന്നിവിടങ്ങളുമായി വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുന്നതിന് ഉപയോഗിച്ചിരുന്നു. ഈ സിം കാർഡുകൾ നേപ്പാൾ വഴിയാണ് ഐഎസ്‌ഐ ഇയാൾക്ക് എത്തിച്ച് നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
ഈ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴി ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. പ്രതി 2024 മുതൽ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നു.
യുഎസ് വിസയും വിദേശത്ത് പത്രപ്രവർത്തനവും വാഗ്ദാനം ചെയ്ത് ഐഎസ്‌ഐ പ്രതിയെ പ്രലോഭിപ്പിച്ചിരുന്നു. പ്രതിക്കെതിരെ ദൽഹിയിലെ പിഎസ് സ്പെഷ്യൽ സെല്ലിൽ ബിഎൻഎസിന്റെ സെക്ഷൻ 61(2)/152 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















