ഗോമ: കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) ഒരു ശവസംസ്കാര ചടങ്ങിൽ ആക്രമണം നടത്തി അറുപതോളം പേരെ കൊലപ്പെടുത്തി. ശവസംസ്കാര ചടങ്ങിനായി ആളുകൾ ഒത്തുകൂടിയ എൻടോയോ ഗ്രാമത്തിലാണ് ഈ ഭീകരമായ ആക്രമണം നടന്നത്.
സംഭവത്തിന്റെ ദയനീയ വിവരങ്ങൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവച്ചു. ആക്രമണത്തിന് ഏകദേശം 10 അക്രമികൾ നേതൃത്വം വഹിച്ചെന്ന് ദൃക്സാക്ഷി പറഞ്ഞു. അവരുടെ കൈവശം വാളുകളും കത്തികളും ഉണ്ടായിരുന്നു. അവർ ആളുകളോട് ഒരിടത്ത് ഒത്തുകൂടാൻ ആവശ്യപ്പെട്ടു, തുടർന്ന് അവരെ വെട്ടിക്കൊല്ലാൻ തുടങ്ങി. ആളുകൾ നിലവിളിക്കുന്നത് ഞാൻ കേട്ടു, ഭയന്ന് ബോധംകെട്ടു വീണുവെന്നും അദ്ദേഹം പറഞ്ഞു.
ഈ ആക്രമണത്തിൽ ഏകദേശം 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ലുബെറോ മേഖലയിലെ പ്രാദേശിക അഡ്മിനിസ്ട്രേറ്റർ കേണൽ അലൻ കിവേവയും സ്ഥിരീകരിച്ചു. അന്തിമ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല, കാരണം തങ്ങളുടെ ടീമുകൾ സ്ഥലത്തുതന്നെ മൃതദേഹങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ തലയറുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ചൊവ്വാഴ്ച മറ്റൊരു ദാരുണമായ വാർത്തയും പുറത്തുവന്നു. നോർത്ത് കിവുവിലെ ബെനി മേഖലയിൽ എഡിഎഫ് മറ്റൊരു ആക്രമണം നടത്തി 18 ഓളം പേരെ വധിച്ചു. ബെനിയിൽ നിന്നുള്ള സിവിൽ സൊസൈറ്റി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ക്ലോഡ് മുസാവുലിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങളിൽ ഭൂരിഭാഗവും വാളുകൊണ്ട് വികൃതമാക്കിയിരിക്കുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഗ്രാമീണരെ വിളിച്ചിട്ടുണ്ടെന്നും മുസവുലി പറഞ്ഞു.
കുറച്ചു കാലമായി കിഴക്കൻ കോംഗോയിൽ നിരവധി സങ്കീർണ്ണമായ സംഘർഷങ്ങൾ നടക്കുന്നുണ്ട്. അതിൽ എഡിഎഫ് അക്രമം ഒരു വലിയ പ്രശ്നമാണ്. ഈ സംഘം 2019 ൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നു. കോംഗോയുടെയും ഉഗാണ്ടയുടെയും അതിർത്തിയിൽ ഇക്കൂട്ടർ സജീവമാണ്. കോംഗോയുടെയും ഉഗാണ്ടയുടെയും സൈന്യങ്ങൾ ഈ ഗ്രൂപ്പിനെതിരെ സംയുക്തമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അവർ ഇപ്പോഴും സാധാരണക്കാരെ ആക്രമിക്കുന്നുണ്ട്.
ജൂലൈയിൽ ഇറ്റൂരി പ്രവിശ്യയിൽ എഡിഎഫ് രണ്ട് പ്രധാന ആക്രമണങ്ങളാണ് നടത്തിയത്. കൊമാണ്ടയിലെ ഒരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടപ്പോൾ ഇരുമുവിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു.















