കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജിക്കുശേഷവും ജനക്കൂട്ടം ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പ്രസിഡന്റ് കടുത്ത നടപടികൾക്ക ഒരുങ്ങുന്നു. വൈകിട്ടോടെ ശാന്തരാകാനും പൊതുമുതൽ നശിപ്പിക്കുന്നതിൽനിന്നു പിന്മാറാനും പ്രസിഡന്റ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികളും സൈന്യവും അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു. പ്രക്ഷോഭകരുടെ ആവശ്യങ്ങൾ രണ്ടും അംഗീകരിച്ച സാഹചര്യത്തിൽ തെരുവിൽനിന്ന് പിന്മാറാണമെന്നാണ് ആഹ്വാനം.
സാമൂഹ്യ മാധ്യമങ്ങളുടെ നിയന്ത്രണവും നിരോധനവും സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അഴിമതി അവസാനിപ്പിക്കുക, പ്രധാനമന്ത്രി രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങളായിരുന്നു പ്രക്ഷോഭക്കാർ ഉയർത്തിയിരുന്നത്. പ്രധാനമന്ത്രി ഒലിയുടെ രാജിയോടെ ആ ആവശ്യവും സാധിച്ചുവെന്നും അക്രമപ്രക്ഷോഭം അവസാനിപ്പിക്കണമെന്നുമാണ് സർക്കാർ പക്ഷം ആവശ്യപ്പെടുന്നത്.
കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകരുതെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നാണ് അഭ്യർത്ഥന.
ശാന്തത പാലിക്കാൻ നേപ്പാളിലെ സുരക്ഷാ ഏജൻസികൾ അഭ്യർത്ഥിച്ചു. സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന് സംഭാഷണത്തിലൂടെയും സംയമനത്തിലൂടെയും സമാധാനപരമായ പരിഹാരം തേടണമെന്ന് അവർ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.
സൈന്യം നിയന്ത്രണത്തിന് രംഗത്തിറങ്ങുന്നതിനു മുമ്പുള്ള ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ ആഹ്വാനമെന്നാണ് നിരീക്ഷകർ വിശദീകരിക്കുന്നത്.
















