തിരുവനന്തപുരം: നഗരത്തെ താളലയങ്ങളിലാറാടിച്ച ഓണവസത്തിന്റെ വര്‍ണോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയ്‌ക്ക് തുടക്കമായി. വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് അമ്പത്തിയൊന്ന് കലാകരന്മാര്‍ ശംഖനാദം മുഴക്കി.
സമാപന ഘോഷയാത്രക്ക് നിറവേകാന്‍ ആട്ടവും പാട്ടുമായി 91 കലാരൂപങ്ങള്‍ അണിനിരന്നു. ഘോഷയാത്ര വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കും. ആയിരത്തില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ വിവിധ വകുപ്പുകള്‍ തയ്യാറാക്കുന്ന അറുപതോളം ഫ്‌ളോട്ടുകളാകും ഘോഷയാത്രയില്‍ അണിനിരക്കുന്നു.
പൂക്കാവടി മേളം, ബാന്‍ഡ് മേളം, ആഫ്രിക്കന്‍ ബാന്‍ഡ്, തെയ്യം, ഓണപ്പൊട്ടന്‍, ശാസ്തപ്പന്‍ തെയ്യം, നാഗകാളി തെയ്യം, രക്തേശ്വരി തെയ്യം, മയൂര നൃത്തം, ചെണ്ടമേളം, ശിങ്കാരിമേളം, ചെണ്ടമേളം, വനിതാ ശിങ്കാരി മേളം, കോല്‍ക്കളി, പാവപ്പൊലിമ, കിവി ഡാന്‍സ്, മയില്‍ ഡാന്‍സ് തുടങ്ങി തൊണ്ണൂറ്റിയൊന്ന് ദൃശ്യ ശ്രവ്യകലാരൂപങ്ങളും ഇന്ത്യന്‍ ആര്‍മിയുടെ ബാന്റ് സംഘവും ഘോഷയാത്രയ്‌ക്ക് നിറവേകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും അണിനിരക്കും.
പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്‌സിറ്റി കോളജിന് മുന്‍വശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്‌റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും.
ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് കപ്പുകള്‍ തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. ഘോഷയാത്ര കടന്നുപോകുന്ന വഴികളിലും പൊതു ഇടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനായി പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വലിച്ചെറിയല്‍ ഒഴിവാക്കി അവശിഷ്ടങ്ങള്‍ അതതു ബിന്നുകളില്‍ മാത്രം ഇടണം. വ്യാപാരസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണം.
















